കാനിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി; നിറഞ്ഞ കയ്യടികളോടെ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'

വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ കനി കുസൃതി പലസ്തീൻ പ്രതിരോധ ചിഹ്നങ്ങളിലൊന്നായ തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി റെഡ് കാർപറ്റിൽ എത്തിയത്.

Peut être une image de 8 personnes et texte

സാമ്രാജിത്വ അധിനിവേശത്തിനെതിരെയും വംശഹത്യക്കെതിരെയും പോരാടുന്ന പലസ്തീൻ ജനതയുടെ പ്രതിരോധ ചിഹ്നങ്ങളിലൊന്നാണ് പാതിമുറിച്ച തണ്ണിമത്തൻ. ഇത് പലസ്തീന്റെ പതാകയിലെ പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളെ പ്രതിനിധീകരിക്കുന്നു.

അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

View this post on Instagram

A post shared by Brut India (@brut.india)

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ആദ്യ പ്രദർശനത്തിന് ശേഷം എട്ട് മിനിട്ടോളം നീണ്ടുനിന്ന നിറഞ്ഞ കയ്യടികളോടെയാണ് ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പ്രഭ, അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

View this post on Instagram

A post shared by Luxbox (@luxboxfilms)

പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്നും ബിരുദം കരസ്ഥമാക്കിയ പായൽ കപാഡിയയുടെ  ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രം  മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റുവാങ്ങിയിരുന്നു.

യോർഗോസ് ലാന്തിമോസിന്റെ ‘കൈൻഡ്സ് ഓഫ് കൈൻഡ്നെസ്സ്’, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ചിത്രങ്ങളും പാം ഡി ഓർ മത്സരവിഭാഗത്തിൽ കഴിഞ്ഞ ദിവസം വേൾഡ് പ്രീമിയർ നടത്തിയിരുന്നു.