'കങ്കുവ' ഇനി കേരളത്തിലേക്ക്

സൂര്യ കേന്ദ്ര കഥാപാത്രമായി ‘കങ്കുവ’ യുടെ കൊടൈക്കനാല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കൊടൈക്കനാലിലെ താണ്ടിക്കുടിയിലുള്ള ഒരു നിബിഡ വനത്തില്‍വെച്ചാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഇനി ബാക്കി ചിത്രീകരണം കേരളത്തില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ അവസാനത്തോടെ ചിത്രീകരണം മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ ആണ് പദ്ധതി. കൂടാതെ ചിത്രത്തിന്റെ പ്രൊമോ ഈ മാസം റിലീസ് ചെയ്യും. 300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിലാണ് കങ്കുവ ഒരുക്കുന്നത്. 10 ഭാഷകളിലായി 2ഡിയിലും 3ഡിയിലുമാണ് പുറത്തിറക്കാനാണ് പദ്ധതി. സിനിമയില്‍ സൂര്യ ഒന്നിലധികം റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

1500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥ പറയുന്ന ചിത്രമാണ് കങ്കുവ. സിനിമയുടെ ടൈറ്റില്‍ ടീസറില്‍ സൂര്യയുടെ അനിമേഷന്‍ കഥാപാത്രത്തിനൊപ്പം കാണുന്ന നായ, കുതിര, കഴുകന്‍ എന്നിവയ്ക്ക് ചിത്രത്തിന്റെ കഥയുമായി ശക്തമായ ബന്ധമുണ്ട്. ചിത്രത്തിന്റെ പേരിനെക്കുറിച്ച് അടുത്തിടെ ഒരാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. അതിങ്ങനെ –
‘ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന ഒരു ട്രൈബിന്റെ പേരാണ് കങ്കുവ. വൈക്കിങുകള്‍ക്കും മുന്‍പ് ജീവിച്ചിരുന്നവരാണിവര്‍. വൈക്കിങുകളോട് സാമ്യമുള്ള രീതിയില്‍ മറ്റ് ഗോത്രങ്ങളെ യാതൊരു ദയയും ഇല്ലാതെ വേട്ടയാടിയാണ് ഉപജീവനം നടത്തിയിരുന്നത്.

അന്നത്തെ കാലത്ത് പൊതു സമൂഹമായി അകല്‍ച്ചയില്‍ ജീവിച്ചിരുന്നത് കൊണ്ടാണ് ഇതെന്ന് കണക്കാക്കുന്നു. ഇവരെ കുറിച്ച് ലഭ്യമായതില്‍ ഏറ്റവും പ്രസിദ്ധമായ ഒരു പരാമര്‍ശം ഇങ്ങനെ ആണ്. കങ്കുവകളേ കാണുന്നതും കാലനെ കാണുന്നതും ഒരുപോലെ ആണ്

സൂര്യയുടെ ചിത്രത്തിലെ ലുക്ക് കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിഷാദ് യൂസഫ്.