18 ദിവസങ്ങൾ കൊണ്ട് നേടിയത് ഇരട്ടിത്തുക; മമ്മൂട്ടി കമ്പനിയുടെ മറ്റൊരു വിജയമായി 'കാതൽ'

ജിയോ ബേബി- മമ്മൂട്ടി ചിത്രം ‘കാതലി’ന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഒരേപോലെ കയ്യടി വാങ്ങുക എന്ന അപൂർവനേട്ടമാണ് കാതൽ സ്വന്തമാക്കിയിരിക്കുന്നത്.

നവംബർ 23 നാണ് സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു സിനിമയുടെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ പ്രദർശനവും. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

18 ദിവസംകൊണ്ട് 10 കോടിക്ക് അടുത്താണ് കാതൽ ഇതുവരെ ബോക്സ്ഓഫീസ് കളക്ഷൻ നേടിയിരിക്കുന്നത്. 5 കോടി മുതൽ മുടക്കിൽ ചിത്രീകരിച്ച സിനിമയ്ക്ക് ഇരട്ടിയോളം തുക കളക്ഷൻ നേടിയതിലൂടെ ഹിറ്റ് സ്റ്റാറ്റസാണ് ചിത്രം നേടിയിരിക്കുന്നത്.

കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും കയ്യടക്കമുള്ള സംവിധാനം മികവ് കൊണ്ടും കാതൽ എന്നും മികച്ചുനിൽക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കാതലിലെ മാത്യു ദേവസ്യ എന്ന കഥാപാത്രത്തെ പ്രേക്ഷകർ കാണുന്നത്. കൂടാതെ മമ്മൂട്ടി കമ്പനിയുടെ നാലാം ഹിറ്റ് ചിത്രമായും കാതൽ മാറി. നെറ്റ്ഫ്ലിക്സ് ആണ് കാതലിന്റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.