'ആന്റണി വര്‍ഗീസിനോട് വ്യക്തിപരമായി പകയില്ല, അഭിമുഖത്തിന്റെ ആവേശത്തില്‍ പറഞ്ഞ് പോയത്'; പെപ്പയുടെ അമ്മ നിയമനടപടി ആരംഭിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ജൂഡ് ആന്തണി

നടന്‍ ആന്റണി വര്‍ഗീസിനെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. അഭിമുഖത്തിനിടെ ആവേശത്തിന്റെ പുറത്ത് പറഞ്ഞുപോയത്. എന്നാല്‍ വേദനിപ്പിക്കണമെന്ന് വിചാരിച്ചിരുന്നില്ലെന്നും ജൂഡ് വ്യക്തമാക്കി. ഞാന്‍ പെപ്പെയെ വിളിച്ചിരുന്നു.

എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാന്‍ ഈ ആവേശഭരിതനാവുന്നതും ഇമോഷണലാവുന്നതുമൊക്കെ സ്ഥിരമുള്ളതാണ്. അത് കഴിഞ്ഞ കഥകളാണ്. അത് കഴിഞ്ഞുപോയി. എനിക്കവനോട് വ്യക്തിപരമായി പകയൊന്നുമില്ല. ആവേശം വരുമ്പോള്‍ പറയുമല്ലോ. പറഞ്ഞു എന്നുള്ളത് സത്യമാണ്. ഉണ്ടായ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. കള്ളത്തരമൊന്നുമല്ല. പക്ഷേ അത് ഒരാളെ വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതുപോലെയായി പോയെന്ന് റെഡ്എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖത്തിന്റെ റീ ക്യാപ് വീഡിയോയാണ് ജൂഡ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സംവിധായകന്‍ ജൂഡ് ആന്റണിയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ആന്റണി വര്‍ഗീസ് ഇന്നു രംഗത്തെത്തിയിരുന്നു. എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ‘ജൂഡ് ആന്റണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്.

പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാന്‍ പോകുന്ന നിര്‍മാതാക്കള്‍ എന്ത് വിചാരിക്കും. ഒരാള്‍ക്ക് വിജയം ഉണ്ടാകുമ്പോള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ എല്ലാവരും ഉണ്ടാകും.

ജൂഡ് ആന്റണി എന്റെ ഇപ്പോള്‍ ആര്‍ഡിഎക്‌സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. ആന്റണി വര്‍ഗീസ് ചോദിച്ചു. എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല- ആന്റണി വര്‍ഗീസ് പറഞ്ഞു. തന്റെ അമ്മ ജൂഡ് ആന്റണിയ്‌ക്കെതിരേ കേസ് നല്‍കിയിട്ടുണ്ടെന്നും ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.