ജയസൂര്യ ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍; ഇപ്പോഴും രാജവാഴ്ചയാണെന്ന് കരുതുന്നവര്‍ക്കിടയില്‍ ജനകീയ വിചാരണ നടത്തി ജയിച്ച സൂര്യന്‍; പിന്തുണച്ചും അഭിനന്ദിച്ചും ജോയ് മാത്യു

കേരളത്തിലെ നെല്‍ക്കര്‍ഷകരുടെ ദുരിതം മന്ത്രിമാര്‍ക്ക് മുന്നില്‍ വേദിയില്‍ അവതരിപ്പിച്ച ജയസൂര്യയെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നില്‍ക്കുന്ന കലാ-സാഹിത്യകാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.

അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യനെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. കര്‍ഷകന്‍ കൂടിയായ നടന്‍ കൃഷ്ണപ്രസാദിന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ പ്രതികരണം.

പിന്നാലെ കൃഷ്ണപ്രസാദിന് പണം കിട്ടിയെന്നും ജയസൂര്യയുടെ വാക്കുകളില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ആരോപിച്ച് കൃഷി മന്ത്രി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് പൈസ തരാന്‍ കാണിച്ച ആര്‍ജ്ജവം ഇനിയും പണം ലഭിക്കാത്ത കര്‍ഷകരുടെ കാര്യത്തില്‍ കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.

തനിക്ക് പൈസ തന്നതുമായി ബന്ധപ്പെട്ടുള്ള റസീപ്റ്റ് തപ്പിയെടുക്കാന്‍ അവര്‍ കാണിച്ച ആര്‍ജ്ജവം ഇനിയും പണം ലഭിക്കാത്ത ഇരുപത്തി അയ്യായിരത്തോളം കര്‍ഷകരുടെ കാര്യത്തില്‍ കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ. ലക്ഷണക്കിന് കൃഷിക്കാര്‍ക്കിടയില്‍ പണം ലഭിച്ച പതിനായിരത്തോളം പേരില്‍ ഒരാളാണ് താന്‍.

പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു, ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിച്ച് പറയുന്നതല്ല: ജയസൂര്യ
ആ പൈസ തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് മനസിലാക്കണം. തനിക്ക് പണം ലഭിച്ചത് ബാങ്കിന്റെ ലോണ്‍ ആയാണ്. നെല്ലിന്റെ പണമായിട്ടല്ല. കടബാധ്യതയേറി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ റീത്ത് വച്ചിട്ട് കാര്യമില്ല. തങ്ങള്‍ പ്രതിഷേധിക്കുന്നത് മറ്റു കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്.

രണ്ടു മന്ത്രിമാര്‍ ഇരിക്കുമ്പോഴാണ് ജയസൂര്യ പ്രതികരിച്ചത്. അതേസമയം, എത്ര കര്‍ഷകരാണ് വര്‍ഷങ്ങളായി തങ്ങളുടെ ദുരവസ്ഥ അറിയിക്കാന്‍ മന്ത്രിമാര്‍ക്ക് നിവേദനം അയച്ചത്. ആരെങ്കിലും അറിഞ്ഞോ, ആരെങ്കിലും ശ്രദ്ധിച്ചോ. ജയസൂര്യ അവതരിപ്പിച്ചത് പതിനായിരക്കണക്കിന് വരുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ്.

അദ്ദേഹത്തിന്റെ തന്റെ പേര് മാത്രമേ അറിയുമായിരിക്കുള്ളൂ. അതുകൊണ്ടാണ് തന്റെ പേരെടുത്ത് പറഞ്ഞത്. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം കളിക്കാറില്ല. ജയസൂര്യയ്ക്ക് എതിരേ നടക്കുന്ന ആക്രമണത്തില്‍ വിഷമമുണ്ട്. അദ്ദേഹം പറഞ്ഞതു കൊണ്ടാണ് കേരളം മുഴുവന്‍ ഈ വിഷയം ചര്‍ച്ചയായത് എന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.