ഓഫ് റോഡ് റൈഡ്: ജോജു ജോർജ് ഇന്ന് ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായേക്കില്ല

വാഗമണ്ണിൽ ഓഫ് റോഡ് റൈഡൽ പങ്കെടുത്ത കേസിൽ നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായേക്കില്ല. കളക്ടർ നിരോധിച്ച റൈഡിൽ പങ്കെടുത്തു എന്നുള്ളതാണ് ജോജു ജോർജിനും സംഘാടകർക്കും എതിരെയുള്ള കേസ്. ഓഫ് റോഡ് റെയ്സിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ആർടിഒ നോട്ടീസ് നൽകിയിരുന്നത്.

ഇന്ന് ഹാജരാകുമെന്നാണ് ജോജു നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പീന്നിട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. സംഭവത്തിൽ വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പേർ ഇതിനകം ജാമ്യം എടുത്തുകഴിഞ്ഞു. ഇന്ന് ഹാജരായേക്കുമെന്നാണ് ജോജു നേരത്തെ അറിയിച്ചിരുന്നത്. അപകടകരമായ രീതിയിൽ ജോജു ജോർജ് വാഹനമോടിച്ചതിനും ഓഫ് റോഡ് റൈഡ് സംഘാടകർക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നൽകിയത്.

ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. വാഗമൺ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയ്‌ല തോട്ടത്തിലാണ് റൈഡ് നടന്നത്. പൊതു സ്ഥലമാണോ അതോ സ്വകാര്യ സ്ഥലത്താണോ എന്നത് സംബന്ധിച്ചും പരിശോധന നടത്തും. മോട്ടോർ വാഹന വകുപ്പിൻറെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചത്.

സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. പരിപാടിയുടെ സംഘാടകർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓഫ് റോഡ് അസോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്.

ജോജു റൈഡ് നടത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് പരാതി. സംഘടകരുടെ അതിഥിയായാണ് ജോജു എത്തിയത്. ജോജുവിന്റെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ് നടത്തിയത്. ഓഫ്‌റോഡ് മാസ്റ്റേഴ്‌സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.