വീണ്ടുമൊരു ദേശീയ അവാര്‍ഡിന് ഒരുങ്ങി 'പെരുമലയന്‍'? 'കളിയാട്ട'ത്തിന് ശേഷം 'പെരുങ്കളിയാട്ടം' എത്തുമ്പോള്‍

കൈതപ്രം എഴുതിയ ഒരു കവിതയായിരുന്നു ‘തീചാമുണ്ഡി’. തെയ്യ പശ്ചാത്തലത്തിലുള്ള ഈ കവിത വായിച്ച സംവിധായകന്‍ ജയരാജ് ഇതിനെ ഒഥെല്ലോയുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചാലോ എന്ന് ചിന്തിക്കുകയും ആ ആശയം ബല്‍റാം മട്ടന്നൂരുമായി പങ്കുവയ്ക്കുകയും ചെയ്തു. അതില്‍ താല്‍പര്യം തോന്നിയ ബല്‍റാം കൈതപ്രത്തെ സമീപിക്കുകയും തീച്ചാമുണ്ഡിയുടെ പശ്ചാത്തലത്തില്‍ ഒഥെല്ലോയെ മലയാളീകരിക്കുവാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. അതിന് കൈതപ്രം സമ്മതം മൂളിയതോടെ ഒഥല്ലോ, ഡെസ്ഡിമോണ, ഇയാഗോ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളുടെ മലയാളീകരിച്ച അവതരണത്തിന് കളമൊരുങ്ങി.

തീചാമുണ്ടി കോലം കെട്ടി കണ്ണന്‍ പെരുമലയന്‍ നടന്ന് കയറിയത് ദേശീയ പുരസ്‌കാരത്തിലേക്ക് കൂടിയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്, അതാണ് കണ്ണന്‍ പെരുമലയന്‍. 1997 ഓഗസ്റ്റ് 29ന് ആണ് കളിയാട്ടം എന്ന സിനിമ പുറത്തിറങ്ങിയത്. നീണ്ട 26 വര്‍ഷത്തിന് സംവിധായകന്‍ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. കളിയാട്ടത്തിന് പിന്നാലെ ഇരുവരും ഒന്നിക്കാന്‍ പോകുന്നത് ‘ഒരു പെരുങ്കളിയാട്ടം’ എന്ന സിനിമയ്ക്കായാണ്. സംവിധായകനാണ് പുതിയ സിനിമ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

”1997ല്‍ കളിയാട്ടം എന്ന സിനിമ ഞാനും സുരേഷ് ഗോപിയും ചേര്‍ന്ന് ഒരുക്കിയതാണ്. ഇപ്പോള്‍ വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒന്നിക്കുന്നു. ‘ഒരു പെരുങ്കളിയാട്ടം’. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഇത്” എന്നാണ് ജയരാജ് സിനിമ പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്.

സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ‘കെജിഎഫ്-ചാപ്റ്റര്‍ 2’ ഫെയിം ബി എസ് അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കളിയാട്ടത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നു താമര എന്ന നായികയായി എത്തിയത്. ഈ സിനിമയിലും മഞ്ജു ഉണ്ടാകുമോ അതോ നായിക മറ്റാരെങ്കിലും വരുമോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.

അതേസമയം, കാളിയാട്ടം മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം ചിത്രങ്ങള്‍ക്കൊപ്പം ഓണം റിലീസായാണ് കളിയാട്ടം അന്ന് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ കച്ചവട സിനിമയുടെ ചേരുവകള്‍ ഒന്നും തന്നെയില്ലാഞ്ഞ കളിയാട്ടം സാമാന്യം നല്ല പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ലാല്‍, രാജേന്ദ്രന്‍ എന്നീ താരങ്ങളുടെ പ്രകടനങ്ങള്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. ആ വര്‍ഷത്തെ കേന്ദ്ര-സംസ്ഥാന അവാര്‍ഡുകളിലും കളിയാട്ടം തിളങ്ങി.

ആദ്യമായി മികച്ച നടനുള്ള കേന്ദ്ര-സംസ്ഥാന പുരസ്‌കാരം കളിയാട്ടത്തിലൂടെ സുരേഷ് ഗോപിയെ തേടിയെത്തി. ജയരാജിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. എന്നാല്‍ ചെറിയൊരു വിവാദവും ആ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാക്കി. ആ വര്‍ഷത്തെ മികച്ച ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമയായി കളിയാട്ടത്തെ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തപ്പോള്‍ ജയരാജ് അതിനെതിരെ പ്രതികരിച്ചു, കാരണം മികച്ച ജനപ്രിയ സിനിമക്കുള്ള അവാര്‍ഡല്ല മികച്ച സിനിമക്കുള്ള അവാര്‍ഡ് ആണ് കളിയാട്ടത്തിനു അര്‍ഹമായത് എന്നായിരുന്നു ജയരാജിന്റെ വിലയിരുത്തല്‍. കളിയാട്ടം കഴിഞ്ഞതിന് ശേഷമുള്ള പെരുങ്കളിയാട്ടം ഏത് ലെവല്‍ ആയിരിക്കും എന്ന ആകാംഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.