ഷാരൂഖിനായി ചെയ്യാവുന്ന ഏറ്റവും ശരിയായ കാര്യം അതാണെന്ന് തോന്നി; ആര്യന് ജാമ്യം നിന്നതിനെ കുറിച്ച് ജുഹി ചൗള

ഷാരൂഖ് ഖാനെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാനായതിനെ കുറിച്ച് തുറന്നുപറഞ്ഞ് ജൂഹി ചൗള ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായപ്പോള്‍ ജൂഹി ചൗളയായിരുന്നു ജാമ്യാപേക്ഷയില്‍ ഒപ്പിട്ടത്. അന്ന് താന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരുലക്ഷം രൂപ ബോണ്ടിലും ജൂഹി ചൗളയുടെ ആള്‍ജാമ്യത്തിലുമാണ് ബോംബെ ഹൈക്കോടതി അന്ന് ആര്യന് ജാമ്യം അനുവദിച്ചത്.

സഹായിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതാണെന്ന് തോന്നിയെന്നും നടി വ്യക്തമാക്കി. താന്‍ ഷാരൂഖിനെ വിരളമായേ കാണാന്‍ സാധിക്കാറുള്ളൂ എന്നും നടി പറഞ്ഞു. എന്നാല്‍ തന്റെ ഭര്‍ത്താവ് ജയ് മേഹ്ത ഷാരൂഖുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ജൂഹി ചൗള കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ സഹ ഉടമകളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു.

ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന്‍ ഖാന്, ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.