8 വര്‍ഷമായി 'ധ്രുവനച്ചത്തിരം' പെട്ടിയില്‍ തന്നെ; ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ ഉപേക്ഷിക്കുന്നു? പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ഗൗതം മേനോന്‍

എട്ട് വര്‍ഷങ്ങള്‍ നീണ്ട ഒരു കഥ പറയാനുണ്ട് ‘ധ്രുവനച്ചത്തിരം’ എന്ന സിനിമയ്ക്ക്. എട്ട് വര്‍ഷം മുമ്പ് ആരംഭിച്ച് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിയാന്‍ വിക്രം ചിത്രം ഇപ്പോഴും പെട്ടിയില്‍ തന്നെ. സംവിധായകന്‍ ഗൗതം മേനോനും സിനിമ വിട്ട മട്ടാണ്. ഇത് സ്വന്തം ഭാവനയില്‍ നിന്നും പറയുന്നതല്ല. 2016ല്‍ ആരംഭിച്ച ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും റിലീസ് പ്രഖ്യാപനവും റിലീസ് മാറ്റി വയ്ക്കലും മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളു. ധ്രുവനച്ചത്തിരം പെട്ടിയില്‍ തന്നെ കിടക്കട്ടെ എന്ന ആറ്റിറ്റിയൂഡിലാണ് ഗൗതം മേനോന്‍.

രണ്ട് വര്‍ഷം മുമ്പ് സംവിധായകന്‍ ഒരുക്കിയ ‘ജോഷ്വാ ഇമൈ പോല്‍ കാക്ക’ എന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളില്‍ എത്തുകയാണ്. 2020ല്‍ റിലീസിന് ചെയ്യാനിരുന്ന സിനിമയാണിത്. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ കാരണം പ്രൊഡക്ഷന്‍ നീണ്ടുപോയിരുന്നു. ഇപ്പോള്‍, മാര്‍ച്ച് ഒന്നിന് സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് ഗൗതം മേനോന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരുണ്‍ കൃഷ്ണയാണ് ഈ ചിത്രത്തില്‍ നായകന്‍. റാഹെ, കൃഷ്ണ, യോഗി ബാബു, മന്‍സൂര്‍ അലിഖാന്‍, വിചിത്ര, ദിവ്യദര്‍ശിനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് വര്‍ഷം മുമ്പ് എടുത്ത സിനിമ റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ ധ്രുവനച്ചത്തിരം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

സൂര്യയെ നായകനാക്കി 2013ല്‍ ആയിരുന്നു ധ്രുവനച്ചത്തിരം പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമ നടന്നില്ല. പിന്നീട് 2015ല്‍ ആണ് വിക്രത്തെ നായകനാക്കി സിനിമ പ്രഖ്യാപിച്ചത്. ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് സിനിമയില്‍ വിക്രം എത്തുന്നത്. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് വിക്രം നായകനായ സിനിമയില്‍ അണിനിരക്കുന്നത്. 2017ല്‍ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും 2018ല്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം മുടങ്ങി. കോവിഡിന് ശേഷം 2023ല്‍ ആണ് ചിത്രം പൂര്‍ത്തിയാക്കിയത്. പിന്നാലെ സാമ്പത്തികമായും നിയമപരമായും ചില പ്രശ്‌നങ്ങളും സിനിമയ്‌ക്കെതിരെ എത്തി. നാലോ അഞ്ചോ തവണ പുതിയ പുതിയ റിലീസ് ഡേറ്റുകള്‍ എത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ തിനിടെ ക്ഷമാപണ കുറിപ്പുമായി സംവിധായകന്‍ എത്തി. നിശ്ചയിച്ച സമയത്തുതന്നെ തിയേറ്ററുകളില്‍ എിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്നായിരുന്നു ഗൗതം മേനോന്‍ പറഞ്ഞത്.


സിനിമ ചെയ്യുന്നതിനായി ഗൗതം മേനോന്‍ പ്രമുഖ ബാനറില്‍ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചു കൊടുക്കാത്തതാണ് പ്രശ്നമായത്. രണ്ടു കേസുകളാണ് ധ്രുവനച്ചത്തിരം റിലീസുമായി ബന്ധപ്പെട്ട് ഗൗതം മേനോനും അദ്ദേഹത്തിന്റെ ടീമിനുമെതിരെയും എത്തിയത്. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ധ്രുവനച്ചത്തിരം സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് ഗൗതം മേനോന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്ന് മുമ്പ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ”ഒരു സമയമെത്തിയപ്പോള്‍ ധ്രുവനച്ചത്തിരം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നി. ആ സമയം സിനിമകളില്‍ അഭിനയിക്കാന്‍ ചിലരില്‍ നിന്നും ക്ഷണം ലഭിക്കാന്‍ തുടങ്ങി. ഞാന്‍ ആരോടും അവസരം ചോദിച്ചിരുന്നില്ല. അത് സംഭവിക്കുകയായിരുന്നു. സിനിമകളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഈ സിനിമ പൂര്‍ത്തിയാക്കാം എന്നതിനാലാണ് ഞാന്‍ സിനിമകളില്‍ അഭിനയിച്ചത്” എന്നായിരുന്നു ഗൗതം മേനോന്റെ വാക്കുകള്‍.

അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8ന് സിനിമ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും അതും നടന്നില്ല. ഒടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇതുവരെ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ധ്രുവനച്ചത്തിരം ഇനിയും നീളാനും മേ ബി റിലീസ് ചെയ്യാതിരിക്കാനുമാണ് ചാന്‍സ്. എന്നാല്‍ സിനിമ എന്തായി എന്നതിനെ കുറിച്ച് യാതൊരു വിവരവും ഗൗതം മേനോനോ വിക്രമോ അണിയറപ്രവര്‍ത്തകരോ പങ്കുവച്ചിട്ടില്ല.