'മോന്‍ വല്യ ഫിലിം ഡയറക്ടര്‍ ഒക്കെ ആകുമ്പോ ഞാനീ സാധാ ഫോണ്‍ കൊണ്ടു നടന്നാ അവനല്ലേ മോശം'; ഒലിവര്‍ ട്വിസ്റ്റായി ഇന്ദ്രന്‍സ്, #ഹോം ട്രെയ്‌ലര്‍

ഇന്ദ്രന്‍സ് ചിത്രം #ഹോമിന്റെ ട്രെയ്‌ലര്‍ പുറത്ത്. തന്റെ മക്കളുമായി ആശയവിനിമയം നടത്താന്‍ വിസ്മയകരമായ നൂതന സാങ്കേതികവിദ്യകളെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒലിവര്‍ ട്വിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമ സമകാലിക സമൂഹത്തില്‍ കണ്ടു പരിചയിച്ച സാമൂഹ്യ പ്രസക്തമായ കഥ പറയുന്ന കുടുംബ ചിത്രമാണ്.

റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഒലിവര്‍ ട്വിസ്റ്റ് ആയി ഇന്ദ്രന്‍സ് വേഷമിടുമ്പോള്‍ വിജയ് ബാബു, മഞ്ജു പിള്ള, നെല്‍സ, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ കഥാപാത്രം തന്റെ സ്വഭാവവുമായി യോജിക്കുന്നതാണെന്ന് ഇന്ദ്രന്‍സ് പറയുന്നു. താനും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള തലമുറ വ്യത്യാസത്തിന്റെ കഥയാണ് ഹോം പറയുതെന്നത് വളരെ ആകര്‍ഷകമായി തോന്നി. അച്ഛന്‍ മകന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താകാനും അവന്റെ ലോകത്തിന്റെ ഭാഗമാകാനും ശ്രമിക്കുന്ന വര്‍ഷങ്ങളായി തുടരുന്ന അടിസ്ഥാന ആശയവിനിമയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

ഈ പ്രതിസന്ധിഘട്ടത്തില്‍ ഈ പരസ്പര വിനിമയം ദുഷ്‌ക്കരമാകുന്നു. ഈ കഥയില്‍ സാങ്കേതികവിദ്യയാണ് തടസം. പ്രേക്ഷകരില്‍ അവസാന നിമിഷം വരെ വൈകാരികത സൃഷ്ടിക്കുന്ന ചിത്രം ഏറെ പുതുമയുള്ള പ്രമേയമാണ് അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ പ്രവര്‍ത്തനത്തില്‍ വിജയ് ബാബുവുമായി ദീര്‍ഘനാളത്തെ ബന്ധമാണുള്ളത്. മര്‍മ്മപ്രധാനമായ കഥാപാത്രത്തിനായി അദ്ദേഹവുമായി വീണ്ടും ഒന്നിക്കുന്നത് സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന അനുഭവമാണ് നല്‍കുതെന്നും അദ്ദേഹം പറഞ്ഞു.

ബന്ധങ്ങള്‍ക്ക് നാം കല്‍പ്പിക്കുന്ന പ്രാധാന്യത്തെ ചോദ്യം ചെയ്യുകയാണ് ഹോം അത് രക്ഷിതാക്കള്‍ നേരിടുന്ന സാങ്കേതികമായ വെല്ലുവിളികളേക്കാള്‍ വലുതാണ്. ഈ ചിന്തയാണ് കഥയില്‍ തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് ഒലിവര്‍ ട്വിസ്റ്റിന്റെ മൂത്ത മകന്‍ ആന്റണിയായി അഭിനയിക്കുന്ന യുവതാരം ശ്രീനാഥ് ഭാസി പറയുന്നു. ആധുനിക ലോകത്ത് സോഷ്യല്‍ മീഡിയയിലും ടെക്-സാവി ലോകത്തും വ്യാപൃതരായ ആയിരക്കണക്കിന് യുവാക്കളെ പ്രതിനിധീകരിക്കുന്നതാണ് തന്റെ കഥാപാത്രം.

തങ്ങളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുകയും ആശയവിനിമയത്തിന് പൊതു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരച്ഛന്റെയും മകന്റെയും വൈകാരികവും ഹൃദയഹാരിയുമായ കഥയാണ് ചിത്രം പറയുന്നത്. മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രം പ്രേക്ഷര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പാണെും അദ്ദേഹം പറഞ്ഞു.