അച്ഛന് വേറെ പണിയില്ലേ എന്നൊരു ചോദ്യം വന്നാല്‍ ഞാന്‍ തളര്‍ന്നുപോകും: കണ്ണന്‍ സാഗര്‍

സുരേഷ് ഗോപി- ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ എന്ന ചിത്രത്തില്‍ കണ്ണന്‍ സാഗര്‍ അഭിനയിച്ചിരുന്നു. കുടുംബസമ്മേതം സിനിമ തിയേറ്ററില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് കണ്ണന്‍ സാഗറിന്റെ കുറിപ്പ്. കുടുംബം സന്തോഷത്തില്‍ ആണെന്നും ഇനിയും തന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്.

കണ്ണന്‍ സാഗറിന്റെ കുറിപ്പ് വായിക്കാം.

‘ഞങ്ങള്‍ കുടുംബമായി പോയി കണ്ടു ‘മേ ഹും മൂസാ’, ഭാര്യയുടേയും മക്കളുടെയും അഭിപ്രായം എന്തെന്ന ചോദ്യം, നന്നായി ആസ്വദിച്ചു എന്ന മറുപടി… സിനിമയിലെ എന്റെ രംഗപ്രവേശം എന്റെ മക്കളും ഭാര്യയും എങ്ങനെ ഏറ്റെടുക്കും എന്നൊരു ആശങ്കയും സംശയവും നിലനിന്നിരുന്നു,’

‘കാരണം കുടുംബത്തിലെ നാഥന്‍, അച്ഛന്‍, ഭര്‍ത്താവ്, കര്‍ക്കശകാരന്‍, കണിശകാരന്‍, വീടിന്റെ വെളിച്ചം, വിളക്കിലെ തിരി, പോറ്റുന്നവന്‍, കാക്കുന്നവന്‍, നോക്കുന്നവന്‍, അങ്ങനെ കുടുംബ പരിവേഷങ്ങള്‍ ഒരുപാടു ചാര്‍ത്തി ഞെളിഞ്ഞും, ഒളിഞ്ഞും, നിവര്‍ന്നും നില്‍ക്കുന്ന കുടുംബത്തിന്റെ കാഴ്ചപാടിലുള്ള ഞാനെന്ന സങ്കല്പത്തെ ചില സമയങ്ങളിലും കഴിവുകളിലും, പ്രവര്‍ത്തികളിലും, പുറം ലോകത്തും എന്റെ പരിവേഷങ്ങള്‍ക്ക് കുടുംബം എത്രമാത്രം വിലയിടുന്നെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിലപ്പോള്‍ ഇതിലൂടെയോ ചെയ്യുന്ന തൊഴിലൂടെയോ ഒക്കെ തിരിച്ചറിയാന്‍, അല്ലെങ്കില്‍ വിലയിടാനും ഒക്കെ ഈ ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് പറ്റും,..’

‘മറ്റൊരു നോട്ടത്തിലോ പ്രവര്‍ത്തിയിലോ ഞാന്‍ ചെയ്യുന്ന തൊഴിലില്‍ അവരെങ്ങനെയെന്നോ അറിയാന്‍ ഞാന്‍ ഒരുപാട് ശ്രെമിക്കാറില്ല, കാരണം പേടിയാണ് സമീപനവും വാക്കുകളും എന്റെ കഴിവിലെ പോരായിമയും, അരങ്ങത്തെ പ്രകടനവും ഒക്കെ വിലയിരുത്തുക പ്രേക്ഷകര്‍ പലരും പല രീതിയിലും വാക്കുകളിലും ആയിരിക്കും, അത് ഉള്‍ക്കൊണ്ടു തിരുത്തുകയോ, മാറി ചിന്തിക്കുകയോ, അനുഭാവപ്പൂര്‍വ്വം സ്വീകരിക്കുകയോ ഒക്കെ ചെയ്യും, മുന്നോട്ടുള്ള ജീവിതത്തില്‍ തിരുത്തലുകള്‍ക്ക് ഒരു കലാകാരന്‍ ഒരുപാട് കീഴ്പ്പെടണം മനസിലാക്കണം..’

‘എന്നാല്‍ കുടുംബത്തില്‍ നിന്നും ഇഷ്ട്ടമല്ലാത്ത ഒരുവാക്കു വരാന്‍ താല്പര്യമില്ലാത്ത, അച്ഛന് വേറെ പണിയില്ലേ എന്നൊരു ചോദ്യം വന്നാല്‍ പിന്നെ ഞാന്‍ ഈ ഭൂമുഖത്ത് ഉണ്ടാകേണ്ടവന്‍ അല്ല എന്ന ചിന്തയിലേക്ക് പോകും, കാരണം എന്നെ പ്രോത്സാഹിപ്പിക്കും കൂടെ നില്‍ക്കും എന്നു ഉറപ്പുള്ള സ്ഥലത്തുനിന്നും വേദനിപ്പിക്കുന്ന ഒരുവാക്ക് വന്നാല്‍ ഞാന്‍ തളര്‍ന്നു പോകും,’

ഞാനെന്നല്ല ഏതൊരു അച്ഛനും തളര്‍ന്നുപോകും, ചെറിയതും അല്‍പ്പം വലുതുമായ പോരായ്മകള്‍ ആര്‍ക്കും ഉണ്ടാകും അത് പരിഹരിച്ചു പരസ്പരം മനസിലാക്കിയും, ഉള്ളതുകൊണ്ട് സന്തോഷമായി കഴിയുവാന്‍ പ്രാപ്തി ഉണ്ടാകണേ എന്ന പ്രാര്‍ത്ഥനക്കൊപ്പം നിറമനസ്സാല്‍ അവരുടെയും പ്രോത്സാഹനത്തില്‍ ഞാന്‍ അങ്ങനെ പോകുന്നു,’

‘അവര്‍ ഹാപ്പിയാണ് എന്നില്‍ ഇനിയും നല്ല പ്രതീക്ഷയുണ്ട് അച്ഛന്‍ നന്നായി ഈ സിനിമയില്‍ എന്ന മക്കളുടേയും, കുറച്ചുകൂടി വേണ്ടതായിരുന്നു എന്ന ഭാര്യയുടെയും വാക്കുകള്‍ക്ക് അവര്‍ കാണാതെ കണ്ണുകള്‍ നനഞ്ഞിറങ്ങി, എനിക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് വേണ്ടതും എന്റെ കുടുംബത്തില്‍ നിന്നുമാണ് എന്ന ബോധമായിരിക്കാം അതിനു കാരണം..’

‘ഒത്തിരി ആര്‍ഭാടമല്ല എനിക്ക് വേണ്ടത്, ഇത്തിരി വേഷങ്ങളാണ്, ഓര്‍ക്കപ്പെടാനും കുറച്ചു കഴിവ് തെളിയിക്കാനുമായി, കാത്തിരുപ്പുകള്‍ കൂടെ പരമാവധി ശ്രമങ്ങളും തുടരും, പ്രിയപ്പെട്ടവരുടെ അനുഗ്രഹം മാത്രംമതി അത് വന്നുചേരാന്‍, എന്റെ കുഞ്ഞു കുടുംബം എല്ലാവര്‍ക്കും എല്ലാറ്റിനും ഒരുപാട് നന്ദിയുള്ളവര്‍.. കുടുംബസമേതം കണ്ടു ആസ്വദിക്കാന്‍ പറ്റിയ സിനിമയാണ്, ഇത് സിനിമാശാലയില്‍ തന്നെപ്പോയി കാണുക,