കഥ മോഷ്ടിച്ചെന്ന ആർ ശ്രീലേഖയുടെ ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ലെന്നും യൂട്യൂബ് വീഡിയോ കണ്ടത് ആരോപണത്തിനുശേഷമാണെന്നും മാർട്ടിൻ ജോസഫ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ശ്രീലേഖ പറയുന്നതുപോലെ കഥയുമായി യാതൊരു സാമ്യവും ഇല്ലെന്നും മാർട്ടിൻ ജോസഫ് പറഞ്ഞു.
ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ സിനിമകൾ തന്റെ കഥകൾ മോഷ്ട്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണമാണ് തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ ഉയർത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. ഭൂതകാലത്തിൻ്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും ‘ഭൂതഭവനം’ എന്നായിരുന്നു താൻ കഥയ്ക്ക് നൽകിയ പേരെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
ദൃഢം എന്ന സിനിമ കണ്ടു എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലേഖയുടെ പോസ്റ്റ് തുടങ്ങുന്നത്. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായാണ് കണ്ടത്. വർഷങ്ങൾക്ക് മുമ്പ് താൻ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂലകഥ എന്ന് പറഞ്ഞാൽ ഒരുതെറ്റുമില്ല എന്നും ശ്രീലേഖ പറയുന്നു. അതേസമയം ശ്രവണകഥയുടെ യൂട്യൂബ് ലിങ്കും ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്.
Read more
മൂന്ന് വർഷം മുമ്പ് യൂട്യൂബ് ചാനലിൽ പറഞ്ഞ അനുഭവകഥയുടെ മോഷണമാണ് ഭൂതകാലം. ഇതിന്റെ യൂട്യൂബ് ലിങ്കും പോസ്റ്റിലുണ്ട്. രണ്ടു സിനിമകളിലേയും നായകനായ ഷെയ്ൻ നിഗത്തെ ‘പറവ’ കണ്ടപ്പോൾ മുതൽ തനിക്ക് ഇഷ്ടമാണ്. തനിക്കൊപ്പം ജോലി ചെയ്ത, താൻ സഹോദരനായി കാണുന്ന പോലീസുദ്യോഗസ്ഥനെ പോലെയാണ് ഷെയ്നിനെ കാണാൻ എന്നതാണ് ഇതിന് കാരണം എന്നും മുഹമ്മദ് എന്നാണ് ഈ പോലീസുകാരന്റെ പേരെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.







