'ഇന്ദ്രന്‍സിനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് സമയം കിട്ടിയില്ലേ...?'; വിമര്‍ശനവുമായി ഹരീഷ് പേരടി

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകളില്‍ ഒന്നായ ഷാങ്ഹായ് മേളയില്‍ ലഭിച്ച പുരസ്‌കാരത്തിന്റെ നിറവിലാണ് നടന്‍ ഇന്ദ്രന്‍സ്. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം “വെയില്‍ മരങ്ങള്‍” ആണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത് എന്നത് തന്നെ അതിന്റെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത്ര വലിയ നേട്ടത്തില്‍ എത്തിയിട്ടും സഹപ്രവര്‍ത്തകനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് സമയം കിട്ടിയില്ലേ…? എന്നു ചോദിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കിലൂടെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

“രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?… നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ നിങ്ങളെ കയറില്‍ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും എല്ലാം ഞങ്ങള്‍ ആസ്വദിക്കാറുണ്ട്… അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാല്‍ ഞങ്ങള്‍ക്കത് ആഘോഷിക്കാമായിരുന്നു ….പ്ലീസ്.” ഹരീഷ് പേരടി ഫെയ്‌സബുക്കില്‍ കുറിച്ചു.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ വെയില്‍ മരങ്ങള്‍ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോതുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.