ലഹരി ആരൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം, എത്ര വലിയ താരമായാലും മാറ്റിനിര്‍ത്തും: സൂക്ഷിച്ചാല്‍ നല്ലതെന്ന് സുരേഷ് കുമാര്‍

ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ‘ലഹരിയുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം ‘അമ്മ’യുമായി ഒക്കെ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്. സുരേഷ് കുമാര്‍ പറഞ്ഞു.

ആരൊക്കെ ഉപയോഗിക്കുമെന്ന് എല്ലാവര്‍ക്കും അറിയമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്. ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോണം. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല.

ലഹരി ഉപയോഗിച്ച് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ലിത്. പോലീസിനും സര്‍ക്കാരിനും വേണ്ടുന്ന പൂര്‍ണ പിന്തുണ ഞങ്ങളുടെ ഭാഗത്ത്നിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല’- സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞിരുന്നു. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിച്ച് പരിശോധന നടത്താനാണ് തീരുമാനം. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ സെറ്റുകളില്‍ റെയ്ഡ് നടത്തും. ിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്‌സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് താരസംഘടന അമ്മ. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്‌സൈസും അന്വേഷണം ശക്തമാക്കുന്നത്.