ലഹരി ആരും വായില്‍ കുത്തിക്കയറ്റിയതല്ല, മകന് ബോധമുണ്ടെങ്കില്‍ ഉപയോഗിക്കില്ല; ടിനി ടോമിനെ തള്ളി ധ്യാന്‍

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ടിനി ടോം രംഗത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ലുകള്‍ ഇപ്പോള്‍ കൊഴിഞ്ഞു തുടങ്ങി. തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഭയം കൊണ്ടാണ് വേണ്ടെന്ന് വച്ചത് എന്നാണ് ടിനി ടോം പറഞ്ഞത്. ഇപ്പോഴിതാ ടിനിയുടെ വാക്കുകളില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ലഹരി ആരും ബലം പ്രയോഗിച്ച് വായില്‍കുത്തിക്കയറ്റിയതല്ലെന്ന് പറഞ്ഞ ധ്യാന്‍ ബോധമുണ്ടെങ്കില്‍ മകന്‍ അത് ഉപയോഗിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ടിനി പറഞ്ഞത്

സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു.’

‘ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി.”
”ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ലു പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി”

അതേസമയം, സിനിമാ സെറ്റുകളിലെ ലഹരി മരുന്ന് ഉപയോഗം തടയാന്‍ പരിശോധന നടത്താനുള്ള പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ഫിലിം ചേംബര്‍. സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ വ്യക്തമാക്കി.

ഈ പരിശോധന കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ കുറെ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇനിയും ഇത് വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞിരുന്നു.

സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിച്ച് പരിശോധന നടത്താനാണ് തീരുമാനം. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ സെറ്റുകളില്‍ റെയ്ഡ് നടത്തും. ിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.