നിശ്ചിത നിലവാരത്തിലുള്ളതല്ലാത്ത സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ല; കടുത്ത തീരുമാനമെടുത്ത് ഫിയോക്

നിശ്ചിത നിലവാരത്തിലുള്ളതല്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറക്കാന്‍ ഒരുങ്ങി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇത്തരത്തില്‍ അനുമതി ലഭിക്കാത്ത സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്നുണ്ടങ്കില്‍ വാടക നല്‍കേണ്ടിവരും.

തിയേറ്ററുകള്‍ വന്‍ നഷ്ടത്തിലായിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് എം വിജയകുമാര്‍ പറഞ്ഞു. ഒരുപാടു സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല.

ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റര്‍ നടത്തുന്നവര്‍ക്ക് ബോധ്യമുണ്ട്. ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ആലോചിക്കുന്നത്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയേറ്ററുടമകള്‍ പടം ഓടിക്കുന്നത്, വിജയകുമാര്‍ വ്യക്തമാക്കി.

10 വര്‍ഷത്തിന് മുമ്പ് 1250-ല്‍ അധികം സ്‌ക്രീനുകളുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 670 എണ്ണം മാത്രമാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ മൂന്നു തിയേറ്ററുകള്‍ ബാങ്ക് ജപ്തിയില്‍ വരെയെത്തിയിരുന്നു. 15-ഓളം തിയേറ്ററുകള്‍ നിലവില്‍ ജപ്തി ഭീഷണിയിലാണ്.

200-300 സീറ്റുകളുള്ള സാധാരണ തിയേറ്ററുകളില്‍ നാല് മുതല്‍ ആറ് വരെ തൊഴിലാളികളുണ്ട്. ഇവരുടെ ശമ്പളവും കറന്റ് ചാര്‍ജുമായി പ്രതിദിനം 7000 രൂപയോളം ചെലവ് വരും. അന്ന് ലഭിച്ചിരുന്നതിന്റെ പകുതിപോലും വരുമാനം ഇന്ന് കിട്ടുന്നില്ല.