' അമ്പത് ശതമാനം സീറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം'; ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കോവിഡ് വ്യാപനം രൂക്ഷമായതോടെ തിയേറ്ററുകള്‍ ഭാഗികമായി അടക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫിയോക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ച്ചകളില്‍ തിയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവിനെയാണ് സംഘടന ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ട് തിയറ്ററുകള്‍ മാത്രം അടച്ചിടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനമാണെന്നനായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം, ഹരജിയില്‍ ഇന്ന് സര്‍ക്കാര്‍ മറുപടി അറിയിച്ചേക്കും.

ഇപ്പോഴത്തെ സാഹചര്യം തിയേറ്ററുടമകള്‍ മനസിലാക്കണമെന്നാണ് ഹരജി പരിഗണിക്കവേ, കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞത്. തിയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഫിയോക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

അതേസമയം, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പേരില്‍ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നീതീകരിക്കാനാവുമോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ചായിരുന്നു അത് വാക്കാല്‍ ചോദിച്ചത്. വിദഗ്ധ സമിതിയുടെ നിര്‍ദേശാനുസരണമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയത്.