ആഹാ 'ഹരം' ഫഹദ് 'ട്രാന്‍സ്'ഫോര്‍മേഷന്‍

പുതിയ തലമുറയിലെ താരങ്ങളില്‍ ഏറെ ജനപ്രീതി നേടിയ നടനാണ് ഫഹദ് ഫാസില്‍. അഭിനയിച്ച ചിത്രങ്ങള്‍ക്കെല്ലാം കിട്ടുന്ന വലിയ പ്രതികരണങ്ങള്‍ അത് സൂചിപ്പിക്കുന്നതാണ്. ഫഹദ് ഫാസില്‍ ഒരു താരമല്ല, മികച്ച ഒരഭിനേതാവാണ്. ഒന്നരദശാബ്ദത്തിനുള്ളില്‍ നമ്മുടെ സിനിമാ പ്രേക്ഷകരെ ഇത്രയ്ക്ക് അത്ഭുതപ്പെടുത്തിയ നടന്മാര്‍ ഇല്ലെന്ന് തന്നെ പറയാം. അഭിനയത്തിലൂടെ മാത്രമേ ഒരു നടന്‍ അല്ലെങ്കില്‍ നടി ട്രാന്‍സ്ഫോര്‍മേഷന് വിധേയമാവുകയുള്ളു. എല്ലാ അര്‍ഥത്തിലും ഫഹദ് ഒരഭിനേതാവാണ്. പരീക്ഷണങ്ങള്‍ക്കായി സ്വയം വിട്ടുനല്‍കുന്ന നടന്‍. തന്റെ ആദ്യചിത്രമായ ‘കൈയ്യെത്തും ദൂരത്ത്’ കാണുന്നവര്‍ക്ക് നിരാശ മാത്രം സമ്മാനിച്ച ചെറുപ്പക്കാരന്‍ പിന്നീടെങ്ങനെയാണ് ഉജ്ജ്വലമായ തന്റെ അഭിനയ സിദ്ധികൊണ്ട് മോളിവുഡിനെ കീഴടക്കിയതെന്ന് നോക്കാം.

‘കേരള കഫേ’യിലെ ‘മൃത്യഞ്ജയം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വര്‍ഷങ്ങള്‍ക്കുശേഷം ഫഹദ് തന്റെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവറിയിച്ചു. ആദ്യ ചിത്രത്തിനുശേഷം ഷാനു എവിടെയെന്നന്വേഷിച്ച പ്രേക്ഷകര്‍ പക്ഷേ അങ്ങനെയൊരാളെ പിന്നീട് മറന്നുപോയെങ്കിലും അയാളുടെ രണ്ടാം വരവ് കണ്ടപ്പോള്‍ അഭിനന്ദിച്ച,് ആളെത്തിരിച്ചറിഞ്ഞ് പിന്തുടരാന്‍ തുടങ്ങി. മമ്മൂട്ടി ചിത്രം ‘പളുങ്കി’ല്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടന്‍ ‘കോക്ക്ടെയില്‍, ചാപ്പാ കുരിശ്, 22 ഫീമെയ്ല്‍ കോട്ടയം, ഡയമണ്ട് നെക്ലേസ’് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ യുവാക്കളുടെ ജീവിതങ്ങളെ അതേപടി തുറന്നഭിനയിച്ചു.

സിനിമയിലെ നായക സങ്കല്‍പങ്ങളെയെല്ലാം റദ്ദ് ചെയ്തുകൊണ്ട് അഭിനേതാവിന്റെ പ്രകടനത്തില്‍ വിശ്വസിച്ച്, അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ മതിമറന്നിരുന്ന് സിനിമ ആസ്വദിക്കാന്‍ പ്രേക്ഷകരെ പ്രാപ്തരാക്കി, ഫഹദിന്റെ സിനിമകള്‍. സിനിമാ കുടുംബത്തില്‍ നിന്നുള്ള നടനായതുകൊണ്ടാണ് ഈ മേഖലയില്‍ പിടിച്ചുനില്‍ക്കുന്നതെന്ന പൊതുഭാഷ്യം ഫഹദിന്റെ കാര്യത്തില്‍ വിലപ്പോകില്ലെന്ന ബോധ്യം ഇവിടെ എല്ലാവര്‍ക്കുമുണ്ട്. അഭിനയം മാത്രമാണ് ഒരു അഭിനേതാവിന്റെ മാനദണ്ഡം. അത അയാള്‍ തെളിയിക്കുകയും ചെയ്തു.

കൂടുതല്‍ ജനപ്രീതിക്കായി പൊതുവെ കണ്ടു വരുന്ന, പ്രത്യേകിച്ചും ഇന്ന് കൂടിവരുന്ന ഫാന്‍സ് അസോസിയേഷനുകള്‍ ഒന്നുമില്ലാത്ത താരത്തെ നാം കാണുന്നത് വല്ലപ്പോഴും അഭിമുഖങ്ങളില്‍ മാത്രമാണ്. ജനങ്ങളില്‍ നിന്ന് തന്റെ അഭിനയത്തെ അടിസ്ഥാനമാക്കി മാത്രം സ്വീകാര്യത നേടിയാല്‍ മതിയെന്ന് വിശ്വസിക്കുന്ന ഫഹദ് ഫാസില്‍ പല വേദികളിലും തന്റെ കാഴ്ചപ്പാട നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്്. താരപരിവേഷമോ, അമാനുഷികതയോ ഒന്നുമില്ലാതെ, കഥാപാത്രത്തിന് ആവശ്യമായ ചേരുവകള്‍ മാത്രമേ നാം അദ്ദേഹത്തിന്റെ സിനിമയില്‍ കാണാറുള്ളു. ഏതു സംവിധായകര്‍ക്കും ഏത് കഥാപാത്രത്തെ വേണമെങ്കിലും ഈ നടനു നല്‍കാം. അതേ ആത്മവിശ്വാസം തന്നെയാണ് നടനെ മാത്രം നോക്കി സിനിമ കാണാന്‍പോകാന്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്കു ധൈര്യം നല്‍കുന്നതും.

ഉള്ളില്‍ കപടത്വമൊളിപ്പിച്ച് ജീവിക്കുന്ന ഡോ. അരുണും അര്‍ജുനും, ചിരിയും തമാശയും ഗൗരവുമായി നടക്കുന്ന രാഷ്ട്രീയക്കാരന്‍ അയ്മനം സിദ്ധാര്‍ഥനും, വാക്കിലും നോക്കിലും കണ്ണിലും പ്രണയം നിറച്ച റസൂലും, പ്രതികാരവും ഹീറോയിസവും ഒത്തിണങ്ങിയ മഹേഷും അലോഷിയുമെല്ലാം പ്രേക്ഷകര്‍ക്കു മറക്കാനാകാത്ത ഫഹദിന്റെ ചില കഥാപാത്രങ്ങളാണ്.

എണ്ണിയാലൊടുങ്ങാത്ത സിനിമകള്‍ ചെയ്തുകൊണ്ടല്ല, മറിച്ച് സിനിമ കാണുന്നവര്‍ പെട്ടെന്നൊന്നും മറന്നുപോകാത്ത കഥാപാത്രങ്ങളെ തന്നുകൊണ്ടാണ് ഫഹദ് ഫാസില്‍ എന്ന നടന്‍ ജനപ്രീതി നേടിയത്. അധികം ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാതെ സിനിമയെക്കുറിച്ച് മാത്രം വാചാലനാകുന്ന ഫഹദിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നടന്‍ ബോളിവുഡിലെ ഇര്‍ഫാന്‍ ഖാനാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സ്വാഭാവികമായ അഭിനയം ഫഹദിനെ നടനെന്ന നിലയില്‍ വ്യത്യസ്തനാക്കുന്ന കാര്യമാണ്. ഭാവാഭിനയവും അതിനൊത്ത ശബ്ദവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് കരുത്തു നല്‍കുന്നു. അന്നയും റസൂലും, ആമേന്‍, ഇമ്മാനുവല്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ, മഹേഷിന്റെ പ്രതികാരം, ബാംഗ്ലൂര്‍ ഡെയ്സ്, ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മിന്നുന്ന പ്രകടനാണ് ഫഹദ് കാഴ്ചവെച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് 2018ലെ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും മറ്റ് സിനിമകള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഫഹദ് നേടിയിട്ടുണ്ട്.

ഈ നടനില്‍ നിന്നും കൂടുതല്‍ സിനിമകള്‍ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്ന ഒട്ടേറെ പ്രേക്ഷകരുണ്ട്. യുവാക്കള്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒരു ‘ഹരം’ തന്നെയാണ്.