'തിരക്കഥ എഴുതുന്നത് തിയേറ്റര്‍ അനുഭവം മുന്നില്‍ കണ്ട്, ഒ.ടി.ടിയെ ആശ്രയിക്കുന്നവരില്‍ കൂടുതലും അപ്പര്‍ക്ലാസ് പ്രേക്ഷകര്‍'

കോവിഡ് കാലത്ത് മലയാള സിനിമകളടക്കം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ തന്റെ ആദ്യചിത്രം “ഓപ്പറേഷന്‍ ജാവ” തിയേറ്ററില്‍ പോയി തന്നെ കാണണമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഒരു സംവിധായകന്‍ തിരക്കഥ എഴുതുന്നത് തിയേറ്റര്‍ അനുഭവം മുന്നില്‍ കണ്ടാണ്. ഒടിടിയെ ആശ്രയിക്കുന്നവരില്‍ കൂടുതലും അപ്പര്‍ക്ലാസ് പ്രേക്ഷകര്‍ ആണെന്നും സംവിധായകന്‍ പറയുന്നു.

“”മലയാള സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിലേക്ക് മാറുമ്പോള്‍ നല്ല ഒരു തിയേറ്റര്‍ അനുഭവം പ്രേക്ഷകര്‍ക്ക് അന്യമായി പോകുമോ എന്ന ഭീതിയുണ്ട്. ഒരു സംവിധായകന്‍ തിയേറ്റര്‍ അനുഭവം മുന്നില്‍ കണ്ടാണ് തിരക്കഥ എഴുതുന്നത്. പെട്ടന്നൊരു മാറ്റം ഞങ്ങളെ പോലെ ആദ്യ സിനിമ തിയേറ്ററില്‍ കാണാന്‍ കൊതിക്കുന്ന സംവിധായകര്‍ക്ക് ഒരു വിഷമമാണ്. ഒടിടി ചര്‍ച്ചകളില്‍ പലതിലും സംവിധായകന്റെ പേര് പറഞ്ഞു കാണുന്നില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല.””

“”തിയേറ്ററില്‍ പേര് എഴുതിക്കാണാനും, കൈയടികള്‍ കേള്‍ക്കാനും ആഗ്രഹിക്കാത്ത ഫിലിം മേക്കര്‍ ഉണ്ടെന്ന് തോന്നുന്നില്ല. കോവിഡ് ഭീതി മാറി ഓപ്പറേഷന്‍ ജാവ തിയേറ്ററില്‍ എത്തിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ജാവ തിയേറ്ററില്‍ തന്നെ കണ്ട് അഭിപ്രായങ്ങള്‍ പറയേണ്ട ഒന്നാണ്. ഒടിടിയെ ആശ്രയിക്കുന്നവരില്‍ കൂടുതലും ഒരു അപ്പര്‍ ക്ലാസ് പ്രേക്ഷകരാണ് എന്ന് തോന്നിയിട്ടുണ്ട്. ഈ സിനിമ എല്ലാവര്‍ക്കും വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്”” എന്ന് തരുണ്‍ മൂര്‍ത്തി മാതൃഭൂമിയോട് പറഞ്ഞു.