തിരക്കഥ പൂര്‍ത്തിയായിട്ട് 12 വര്‍ഷം; അതിജീവനത്തിന്റെ കഥ പറഞ്ഞ് സംവിധായകന്‍

സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായാണ് “ഫൈനല്‍സ്”എത്തിയത്. ഒളിമ്പിക്‌സിന് തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസിന്റെ കഥ പറയുന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. എന്നാല്‍ തന്റെ ആദ്യ സിനിമ ഫിനിഷിങ് പോയിന്റിലേക്ക് എത്തിക്കാന്‍ സംവിധായകന്‍ പി ആര്‍ അരുണ്‍ എടുത്തത് ഒരു പതിറ്റാണ്ടിലേറെയാണ്. 12 വര്‍ഷമായി തയാറായ തിരക്കഥയാണ് തിയേറ്ററുകളില്‍ കൈയ്യടി നേടുന്നതെന്ന് അരുണ്‍ ഒരു അഭമുഖത്തിനിടെ വ്യക്തമാക്കുന്നത്.

“”മഞ്ചേരിയില്‍ നടന്ന സെക്ലിങ് മത്സരത്തില്‍ സ്റ്റേറ്റ് ചാമ്പ്യനായ തിരുവനന്തപുരത്തുകാരി ഷൈനി സൈലസിനാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. പല കായിക പ്രതിഭകളുടെ ജീവിതത്തില്‍ നിന്നും മനസിലാക്കിയ കാര്യങ്ങള്‍ ചേര്‍ത്ത് വച്ചതാണ് ഫൈനല്‍സ്. ധാരാളം സൈക്ലിസ്റ്റുകളെ കണ്ടു സംസാരിച്ചിരുന്നു. തിരക്കഥ പൂര്‍ത്തിയായിട്ട് 12 വര്‍ഷമായി. പല സംവിധായകരെയും കണ്ടു. ശരിയായില്ല. മണിയന്‍പിള്ള രാജു നിര്‍മാണം ഏറ്റെടുത്ത് എന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് ഫൈനല്‍സ് ഓണ്‍ ആയതെന്ന്”” അരുണ്‍ പറയുന്നു.

ആലീസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് താരമായി രജിഷ എത്തുമ്പോള്‍ രജിഷയുടെ അച്ഛന്‍ വര്‍ഗീസായി സുരാജ് വെഞ്ഞാറമൂടാണ് എത്തുന്നത്. നിരഞജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ എത്തിയിട്ടുണ്ട്. മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മാണം. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം