'എ' സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍; രൂപതകളുടെ നടപടി കുറ്റകരം

ഇടുക്കി രൂപതയിലെ പള്ളികളില്‍ ‘ദ കേരള സ്റ്റോറി’ ചിത്രം പ്രദര്‍ശിപ്പിച്ചത് വിവാദമാകുന്നു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് നിയപ്രകാരം കുറ്റകരമാണ്. പത്ത് മുതല്‍ 12 വരെയുള്ള ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയായിരുന്നു പ്രദര്‍ശനം നടത്തിയത്.

കുട്ടികളെ പ്രണയത്തില്‍ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്നും ഇതിനെതിരെ അവബോധം സൃഷ്ടിക്കാനാണ് ചിത്രം പ്രദര്‍ശിപ്പിച്ചത് എന്നുമായിരുന്നു ഇടുക്കി രൂപതയുടെ വിശദീകരണം. എന്നാല്‍ അഡല്‍സ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമകള്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ കാണരുതെന്നാണ് ഇന്ത്യന്‍ നിയമം.

സിനിമാറ്റോഗ്രാഫ് ആക്ട്, 1952 അനുസരിച്ച് മുതിര്‍ന്നവര്‍ക്കുള്ള ചിത്രം പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. നിയമം ലംഘിച്ചാല്‍ കുറ്റക്കാരായവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയോ ലഭിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് ഇടുക്കി രൂപത വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. താമരശേരി രൂപതയ്ക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി ഭരണ പ്രതിപക്ഷ നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു.