സിനിമകൾക്കൊപ്പം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും ; സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം 'സി സ്‌പേസ്' ഒരുങ്ങുന്നു

സംസ്ഥാന സർക്കാരിന് വേണ്ടി കെ എസ് എഫ് ഡി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു. കലാഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു സി സ്‌പേസ് എന്ന് ഒടിടി പ്ലാറ്റ്‌ഫോമിന് പേര് നൽകിയത്.

കേരളപ്പിറവി ദിനത്തിൽ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. ജൂൺ ഒന്ന് മുതൽ സി സ്പേസിലേക്കുള്ള സിനിമകൾ രജിസ്റ്റർ ചെയ്യാം. കെഎസ്എഫ്ഡിസിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ആണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കുന്നത്.

കലാമൂല്യമുള്ള സിനിമകൾ ദേശ കാല ഭാഷാ വ്യത്യാസമില്ലാതെ സി സ്പേസിൽ ഉണ്ടാകും.  സിനിമകൾ മാത്രമല്ല, ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും അടക്കം പ്രദർശനത്തിനെത്തും.

തിയേറ്റർ റിലീസിന് ശേഷം മാത്രമേ സിനികൾ സർക്കാർ ഒടിടിയിലെത്തു എന്ന പ്രത്യേകതയും ഉണ്ട്. സർക്കാരിന് കീഴിൽ ഒടിടി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.

സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിർമാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് മാത്രം തുക നൽകുന്ന പേ പെർ വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോം പ്രവർത്തിക്കുക.