മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത് ഒരാഴ്ച്ച മാത്രം; തിയേറ്റര്‍ റിലീസ് പേരിന് മാത്രം, സിനിമ ഒ.ടി.ടിക്ക്

ഈ വര്‍ഷം പുറത്തിറങ്ങിയ 70ല്‍ കൂടുതല്‍ സിനിമകളും പരാജയമായതോടെ മലയാള സിനിമ പ്രതിസന്ധിയിലേക്ക്. ഈ വര്‍ഷം ഏപ്രില്‍ വരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ആകെ വിജയിച്ചത് ‘രോമാഞ്ചം’ മാത്രമാണ്. ഈ സിനിമ ഒഴിച്ചാല്‍ മറ്റൊരു സിനിമയും അധികകാലം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.

അന്യഭാഷ ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് ഇപ്പോള്‍ കേരളത്തിലെ സിനിമാ തിയേറ്ററുകളുടെ ആശ്വാസം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 637 തിയേറ്ററുകളാണ് കേരളത്തില്‍ അടച്ചു പൂട്ടിയത്. 613 തിയേറ്ററുകള്‍ മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നത് എന്നാണ് ഫിയോക്കിന്റെ കണക്കുകള്‍.

കോവിഡ് കാലത്ത് മൊബൈലില്‍ ചിത്രീകരിച്ച ഫഹദ് ഫാസില്‍ ചിത്രം ‘സീ യൂ സൂണ്‍’ ആമസോണ്‍ പ്രൈമില്‍ എട്ട് കോടി രൂപയ്ക്ക് വിറ്റുപോയപ്പോഴാണ് മലയാള സിനിമ ഒറ്റമുറി ലൊക്കേഷനാക്കി സിനിമകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ താരമൂല്യമില്ലാത്ത തട്ടിക്കൂട്ട് സിനിമകള്‍ എത്താന്‍ ആരംഭിച്ചതോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ വാങ്ങാതെയായി.

ഇതോടെ പേരിന് ഒരു തിയേറ്റര്‍ റിലീസ് എന്ന രീതിയിലേക്ക് സിനിമ മാറി. പല മലയാള സിനിമകളും തിയേറ്ററില്‍ ഒരാഴ്ച്ച പോലും തികയ്ക്കാറില്ല. മോഹന്‍ലാല്‍ ചിത്രം ‘എലോണ്‍’ ഒ.ടി.ടിക്ക് വേണ്ടി ഒരുക്കിയ സിനിമയായിരുന്നു. ഇത് തിയേറ്ററില്‍ കുറച്ച് ദിവസങ്ങള്‍ മാത്രമേ പ്രദര്‍ശനം തുടര്‍ന്നിട്ടുള്ളു.

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് സിനിമകളില്‍ ഒന്നാണ് എലോണ്‍. ഒ.ടി.ടിയിലും ചിത്രം പ്രതികരണം നേടിയിട്ടില്ല. മഞ്ജു വാര്യരും സൗബിനും വേഷമിട്ട ‘വെള്ളരി പട്ടണം’ തിയേറ്ററില്‍ ഓടിയത് ഒരാഴ്ച മാത്രമാണെന്ന് ഫിയോക്ക് പ്രതിനിധി സുരേഷ് ഷേണായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

അതില്‍ തന്നെ ആളില്ലാത്തതിനാല്‍ 50ല്‍ അധികം ഷോകളും ഒഴിവാക്കേണ്ടി വന്നിരുന്നു. പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി പണം നല്‍കി ഭാഗ്യപരീക്ഷണത്തിന് തയാറല്ല, അതാണ് സിനിമ ഒ.ടി.ടിയില്‍ എത്തുന്നത് വരെ കാത്തിരിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്.