2017നെ പിടിച്ചുകുലുക്കിയ ദക്ഷിണേന്ത്യന്‍ സിനിമാ വിവാദങ്ങള്‍

2017 അതിന്റെ അവസാന ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഈ വര്‍ഷത്തെ വിവാദങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകും ഇന്ത്യയില്‍ എത്രമാത്രം അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന്. സിനിമകളിലെ ചെറിയ വിമര്‍ശനങ്ങള്‍ പോലും മതനിന്ദയായും രാഷ്ട്രീയ പകപോക്കലായും ചിത്രീകരിക്കുന്ന ഈര്‍ക്കില്‍ സംഘടനകള്‍ ഇവിടെ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ചെറുതല്ല. അത്തരത്തില്‍ ദക്ഷിണേന്ത്യയില്‍ പ്രബലമായ ചില സിനിമാ അനുബന്ധ വിവാദങ്ങള്‍.

ബാഹുബലി 2

രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്, അനുഷ്‌ക ഷെട്ടി, സത്യരാജ് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ബാഹുബലി 2. സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കര്‍ണാടക തമിഴ്‌നാട് എന്നീ രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കാവേരി വിഷയത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് സത്യരാജ് പറഞ്ഞ ചില പ്രസ്താവനകളുടെ വീഡിയോ വീണ്ടും പൊങ്ങിവരികയും സത്യരാജ് അഭിനയിച്ച ബാഹുബലി കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്നുമുള്ള ഭീഷണി ഉയര്‍ന്ന് വരികയും ചെയ്തു.

ഇതേ തുടര്‍ന്ന് സത്യരാജ് ക്ഷമാപണം നടത്തിയതിന് ശേഷമാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടതും ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യാനുള്ള തടസ്സം മാറിയതും. ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിക്ക് ലഭിച്ചത് റെക്കോര്‍ഡ് കളക്ഷനായിരുന്നു.

മെര്‍സല്‍

സംവിധായകന്‍ അറ്റ്ലിയുടെ വിജയ് ചിത്രം മെര്‍സല്‍ വിവാദങ്ങളില്‍ ആളിക്കത്തിയ മറ്റൊരു ചിത്രമായിരുന്നു. ചിത്രത്തില്‍ ജിഎസ്ടിയെക്കുറിച്ചുള്ള പരാമര്‍ശമുള്ളതാണ് വിവാദത്തിന് കാരണമായത്. സിനിമ നിരോധിക്കുകയോ വിവാദമായ രംഗങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സംഘടനകള്‍ രംഗത്ത് വന്നു.

മെര്‍സല്‍ സിനിമയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ “സിനിമയെ സിനിമയായി കാണണമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തന് പ്രാധാന്യം നല്‍കണമെന്നും” കോടതി നിര്‍ദ്ദേശിച്ചു. വിവാദങ്ങളൊഴിഞ്ഞില്ലെങ്കിലും വന്‍വിജയമാണ് ചിത്രം തിയേറ്ററുകളില്‍നിന്ന് നേടിയത്.

ദിലീപ് – രാമലീല

മലയാളസിനിമാലോകത്തെ ഞെട്ടിച്ച സംഭവമാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസില്‍ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെടുന്ന  നടന്‍ ദിലീപ് അഭിനയിച്ച് അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം രാമലീലയുടെ റിലീസ് പ്രതിസന്ധിയിലായി. നടിക്കും ദിലീപിനും വേണ്ടി സംസാരിച്ച് ആരാധകരം ഇരു ചേരിയായി തിരിഞ്ഞു. പല പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോയെങ്കിലും ദിലീപിന് ജാമ്യം കിട്ടിയതിനൊപ്പം സിനിമയും റിലീസ് ചെയ്തു.

ലിച്ചിയെന്ന അന്നാ രാജന്‍

അംഗമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികാ പദവിയിലേക്ക് വന്ന  പുതുമുഖ നടി ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാല്‍ കൊള്ളാമെന്ന അഭിപ്രായം പറഞ്ഞു.  ഇതിനെ തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് എന്ന് അറിയപ്പെടുന്ന സൈബര്‍ ഗുണ്ടകളില്‍നിന്ന് ആക്രമണം നേരിടേണ്ടി വന്നു. പിന്നീട് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് ആരാധകരോട് കരഞ്ഞു മാപ്പ് പറയുകയും ചെയ്തു.

കസബയും പാര്‍വതിയും

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ പറ്റി നടി പാര്‍വതി ഐഎഫ്എഫ്കെയിലെ ഓപ്പണ്‍ഫോറത്തില്‍ അഭിപ്രായപ്പെട്ടത് വലിയ വിവാദമായി. ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഫാന്‍സില്‍നിന്ന് അവര്‍ക്ക് നേരിടേണ്ടി വന്നത് വലിയ അധിക്ഷേപമാണ്. പാര്‍വതിയെ അനുകൂലിക്കുന്നവര്‍ മമ്മൂട്ടിക്കെതിരെയും മമ്മൂട്ടിയുടെ മൌനത്തിനെതിരെയും പടവാളെടുത്തു. മമ്മൂട്ടിയെ അനുകൂലിക്കുന്നവര്‍ പാര്‍വതി ബുദ്ധിജീവി ചമയാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ത്തി.

സിമ്പുവും മൈക്കിള്‍ രായപ്പനും

അന്‍പാനവന്‍ അടങ്കാതവന്‍ അസറാദവന്‍ (എഎഎ) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌സമയത്ത് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും സിമ്പു ധാരാളം ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും അവസാനം കടക്കെണിയിലായെന്നും തുറന്ന് പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവായ മൈക്കിള്‍ രായപ്പന്‍ രംഗത്തെത്തി. സിമ്പുവിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന നിലപാടിലേക്ക് പോലും നിര്‍മ്മാതാക്കളുടെ സംഘടന നീങ്ങിയപ്പോള്‍ സിമ്പു മാപ്പ് പറഞ്ഞ് തടിയൂരി.

പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിന്‌കൊള്ളാം ചലപതി റാവു

“പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിന്‌ കൊള്ളാമെന്ന്” തെലുങ്ക് നടന്‍ ചലപതി റാവു അഭിപ്രായപ്പെട്ടത് വന്‍വിവാദങ്ങള്‍ക്ക് കാരണമായി. നാഗ ചൈതന്യ മുഖ്യ വേഷത്തിലെത്തുന്ന “രാരാന്‍ഡോയി വെഡുക ചൂധം” എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് ചലപതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ചിലപ്പതി പറഞ്ഞിനോട് യോജിക്കുന്നില്ലെന്നും താന്‍ സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നും നാഗചൈതന്യ പറഞ്ഞതും ഏറെ ചര്‍ച്ച ചെയ്തിരുന്നു.

സൂചി ലീക്ക്‌സ്

തമിഴ് സിനിമാ താരങ്ങളുടെ സ്വകാര്യ വീഡിയോയും ഫോട്ടോകളും ചോര്‍ത്തി സുചിത്ര കാര്‍ത്തിക് എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ടതായിരുന്നു സുചീ ലീക്ക്സ്. ഇതേ തുടര്‍ന്ന് തമിഴ് സിനിമാ ലോകത്ത് വലിയ കോലാഹലങ്ങളാണ് ഉയര്‍ന്നത്.