'അനക്ക് എത്ര ബീവിമാരുണ്ട്?', മലയാളം പതിപ്പില്‍ നിന്നും ഒഴിവാക്കി വിവാദ രംഗം; വീഡിയോ

മരക്കാര്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ വിവാദ രംഗം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കുഞ്ഞാലി മരക്കാറും പട്ടുമരക്കാരും സാമൂതിരിയുടെ കൊട്ടാരത്തില്‍ വച്ച് താനൂര്‍ അബൂബക്കറിനോട് നടത്തുന്ന സംഭാഷണ രംഗങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

രംഗത്തില്‍ പതിനൊന്നു കെട്ടിയ അബൂബക്കര്‍ ഹാജി എന്ന കഥാപാത്രമായാണ് മാമൂക്കോയ എത്തുന്നത്. പോര്‍ച്ചുഗീസുകാര്‍ ഇനിയും വരുമെന്നും അന്ന് ഇതു പോലെ ചക്ക വീണ് മുയല്‍ ചാവില്ലെന്നും പറയുന്ന അബൂബക്കറിനോട് പട്ടുമരക്കാര്‍ ചോദിക്കുന്നത് ‘അനക്ക് എത്ര ബീവിമാരുണ്ട്?’ എന്നാണ്.

പതിനൊന്ന് ഭാര്യമാര്‍ എന്ന് ഉത്തരം പറയുന്ന ഹാജി, ശരിക്കും എത്ര പേരുണ്ടെന്ന് എണ്ണി നോക്കാന്‍ വീട്ടിലേക്ക് പോവുന്നതോടെയാണ് സീന്‍ അവസാനിക്കുന്നത്. വംശീയമായ ഈ രംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രംഗം വിവാദമായതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ഈ രംഗം പുറത്തുവിട്ടത്. മലയാളത്തില്‍ ഒഴിവാക്കിയ ഈ രംഗം തമിഴ്, ഹിന്ദി പതിപ്പുകളില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

തുടര്‍ന്ന് ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. അതേസമയം, ചിത്രത്തിന് എതിരെ ഡീഗ്രേഡിംഗ് ക്യാപെയ്‌നും നടന്നിരുന്നു. എന്നാല്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.