സഹോദരി ആത്മഹത്യ ചെയ്തത് താന്‍ കാരണമാണെന്ന കുറ്റബോധം, സിമ്രാൻ സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു; വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍

നടി സിമ്രനെ കുറിച്ച് തമിഴ് മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാരു ബാലു. പല താരങ്ങളെ കുറിച്ചും ചെയ്യാരു ബാലു പങ്കുവച്ച വെളിപ്പെടുത്തലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സഹോദരിയുടെ ആത്മഹത്യയോടെ സിനിമ വിടാന്‍ സിമ്രന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴും അവര്‍ അതില്‍ നിന്നും മുക്തയായിട്ടില്ല എന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്.

മുംബൈയില്‍ വളര്‍ന്ന സിമ്രന്‍ മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. ബോളിവുഡില്‍ അവസരങ്ങള്‍ കിട്ടാതെ വന്നതോടെ നടി ദൂരദര്‍ശനില്‍ അവതാരകയായി എത്തി. ഷോ ഹിറ്റായതോടെ സിമ്രനും താരമായി മാറുകയായിരുന്നു. തുടര്‍ന്ന് താരത്തെ തേടി ബോളിവുഡ് ചിത്രങ്ങളെത്തി.

എന്നാല്‍ ബോളിവുഡിലെ ആദ്യ രണ്ട് സിനിമകളും പരാജയപ്പെട്ടു. പിന്നാലെ താരം തെന്നിന്ത്യന്‍ സിനിമയിലേക്ക് ചുവടുമാറ്റി. അതോടെ തമിഴിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി സിമ്രന്‍ മാറി. സിമ്രന്റെ ഈ വിജയം കസിന്‍ സിസ്റ്ററായ മോണലിലും സിനിമാ മോഹം ജനിപ്പിക്കുകയായിരുന്നു.

അങ്ങനെയാണ് സിമ്രന്റെ സഹോദരിയും സിനിമയിലെത്തുന്നത്. സിനിമ പുറമെ കാണുന്നത് പോലെയല്ല, അപകടം പിടിച്ചൊരു മേഖലയാണെന്ന് സിമ്രന്‍ സഹോദരിക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ മോണല്‍ സിനിമയില്‍ എത്തിയപ്പോള്‍ പലരും മുതലെടുക്കുകയും കാശ് കൊടുക്കാതെ പറ്റിക്കുകയും ചെയ്തു.

ഒരു കൊറിയോഗ്രാഫറുമായി അവള്‍ പ്രണയത്തിലുമായി. സിനിമ നടി ആയതിനാല്‍ കുടുംബം എതിര്‍ത്തെന്ന് പറഞ്ഞ് അയാള്‍ ബന്ധത്തില്‍ നിന്നും പിന്മാറി. കടുത്ത വിഷാദത്തിലായ മോണല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ സഹോദരിയുടെ മരണത്തിന് കാരണക്കാരാന്‍ കാമുകനായ കൊറിയോഗ്രാഫറാണെന്ന് സിമ്രന്‍ പ്രസ് മീറ്റില്‍ പൊട്ടിത്തെറിച്ചിരുന്നു.

തന്നെ വിശ്വസിച്ച് സിനിമയിലേക്ക് വന്ന സഹോദരിക്ക് ഈ ഗതി വന്നല്ലോ എന്ന ചിന്ത സിമ്രനെ ആകെ തകര്‍ത്തിരുന്നു. ഇതോടെ സിനിമയും അഭിനയവും വേണ്ടെന്ന് വരെ സിമ്രന്‍ തീരുമാനിച്ചിരുന്നു എന്നാണ് ചെയ്യാരു ബാലു പറയുന്നത്. ഏപ്രില്‍ 4ന് സഹോദരിയുടെ ഓര്‍മ്മ ദിനത്തില്‍ സിമ്രന്‍ പോസ്റ്റും പങ്കുവച്ചിരുന്നു.