എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ബാല കോള്‍ ലൈവ് ടെലികാസ്റ്റ് ചെയ്തത്.. 'ഷെഫീക്കിന്റെ സന്തോഷം' മികച്ച അനുഭവമായിരുന്നു: എല്‍ദോ ഐസക്

ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണം തന്റെ അറിവോ സമ്മതമോ കൂടാതെയാണ് നടന്‍ ലൈവ് ടെലികാസ്റ്റ് ചെയ്തതെന്ന് ക്യാമറാമാന്‍ എല്‍ദോ ഐസക്. സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ തന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ‘ഷെഫീക്കിന്റെ സന്തോഷം’. ബാലയുടെ ഇന്റര്‍വ്യൂന് ശേഷം വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് ഉയര്‍ന്നു വരുന്നത് എന്നാണ് എല്‍ദോ പറയുന്നത്.

കഴിഞ്ഞ ദിവസം ബാല നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് തനിക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയുടെ നിര്‍മ്മാതാവായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയിട്ടില്ല എന്ന് തുറന്നു പറഞ്ഞത്. അഭിമുഖത്തിനിടെ ബാല ക്യാമറമാനായ എല്‍ദോയെ വിളിക്കുകയും പ്രതിഫലം കിട്ടിയില്ല എന്ന് പറയുന്നത് ടെലികാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എല്‍ദോ ഐസക്കിന്റെ വാക്കുകള്‍:

നമസ്‌കാരം… കുറച്ചു മണിക്കൂറുകളായി ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബദ്ധപ്പെട്ട് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന എന്റെ ഫോണ്‍ സംഭാഷണം, ഒരു ചാനലിനോ ഓണ്‍ലൈന്‍ മീഡിയക്കോ കൊടുത്ത ഇന്റര്‍വ്യൂവിന്റെ ഭാഗമായിട്ടുള്ളത് അല്ല… എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്…

എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഞാന്‍ മനപൂര്‍വമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാന്‍ വേണ്ടിയും നാളിതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ എന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം.

ആയതിനാല്‍ തന്നെ ഈ സിനിമയുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചവരും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും എന്റെ അടുത്ത സ്‌നേഹിതരും പ്രിയപ്പെട്ടവരും ആണ്. ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തില്‍ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.

30 ദിവസം കേരളത്തില്‍ ഷൂട്ട് പ്ലാന്‍ ചെയ്ത ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമ 21 ദിവസം കൊണ്ട് ഞങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്റെ മുന്‍ സിനിമകളും ഇത്തരത്തില്‍ തന്നെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്ത ദിവസങ്ങള്‍ക്കു മുന്‍പ് തീര്‍ത്തിട്ടുള്ളതാണ്. മുമ്പും പറഞ്ഞു ഉറപ്പിച്ചിട്ടുള്ള പ്രതിഫലത്തില്‍ നിന്നും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുമുണ്ട്.

ഈ സിനിമയുടെ ആവശ്യങ്ങള്‍ക്ക് അല്ലാതെ പ്രൊഡക്ഷന്റെ ചിലവില്‍ ഒരു ദിവസം പോലും യാത്ര ചെയ്യുകയോ ഹോട്ടലില്‍ താമസിക്കുകയോ ചെയ്തിട്ടില്ല. ബാലയുടെ ഇന്റര്‍വ്യൂന് ശേഷം വസ്തുതാ വിരുദ്ധമായ പല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്. തീര്‍ത്തും അപലപനീയം എന്നേ പറയാന്‍ സാധിക്കു… ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു.