ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; ഡ്രൈവറും ജോലിക്കാരിയും അറസ്റ്റില്‍

ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്.

വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവര്‍ വെങ്കിടേശന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 30 ഗ്രാം വജ്രാഭരണങ്ങള്‍, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.

കഴിഞ്ഞ 18 വര്‍ഷമായി ഐശ്വര്യയുടെ വസതിയിലാണ് ഈശ്വരി ജോലി ചെയ്തിരുന്നതെന്നും വെങ്കിടേശന്റെ സഹായത്തോടെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരി 10 ന് ലോക്കര്‍ തുറന്നപ്പോള്‍, വിവാഹം കഴിഞ്ഞ് 18 വര്‍ഷമായി സ്വരുക്കൂട്ടിയ ആഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തി.ഡയമണ്ട് സെറ്റുകള്‍, പരമ്പരാഗത സ്വര്‍ണാഭരണങ്ങള്‍, നവരത്‌നം സെറ്റുകള്‍, വളകള്‍, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവന്‍ സ്വര്‍ണം എന്നിവയാണ് മോഷണം പോയത്. തന്റെ വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി എന്നിവരെയും ഡ്രൈവര്‍ വെങ്കിടിനെയും സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയില്‍ പറഞ്ഞിരുന്നു.