തേച്ചാലും മായ്ച്ചാലും പോകില്ല ബോളിവുഡിന്റെ ഈ ദുഷ്പ്പേര്

ബയോപിക് സിനിമകളുടെ സെക്ഷന്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബോളിവുഡില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഇറങ്ങുന്നത് തെന്നിന്ത്യന്‍ സിനിമകളുടെ റീമേക്കുകളാണ്. അതുകൊണ്ടാണ് ബയോപിക് ഇന്‍ഡസ്ട്രി എന്ന് വിളിച്ച് പോന്നിരുന്ന ബോളിവുഡിന് ഇപ്പോള്‍ റീമേക്ക് ഇന്‍ഡസ്ട്രി എന്ന ദുഷ്‌പ്പേര് കൂടി കിട്ടിയിരിക്കുന്നത്. ഇതോടെ ബോളിവുഡ് ഒന്നാകെ തളര്‍ന്നു. ബോളിവുഡിന്റെ കഷ്ടകാലം യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത് തെന്നിന്ത്യന്‍ സിനിമകള്‍ കൂടുതലായി റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തന്നെയാണ്.

തെന്നിന്ത്യന്‍ ഭാഷകളില്‍ ഇറങ്ങി ജനപ്രീതി നേടിയ സിനിമകള്‍ അത്യാവശ്യം എരിവും പുളിയും ചേര്‍ത്ത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെ വച്ച് അവതരിപ്പിച്ചപ്പോള്‍ ആദ്യം ചിലത് ഹിറ്റ് ആയി… എന്നാല്‍ മറ്റ് പലതും പരാജയങ്ങളായി. കാര്‍ത്തിക് സുബ്ബരാജിന്റെ ‘ജിഗര്‍തണ്ട’യെ ഹിന്ദി പറയിപ്പിച്ചെത്തിയ അക്ഷയ് കുമാര്‍ ചിത്രം ‘ബച്ചന്‍ പാണ്ഡേ’ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു. ഷാഹിദ് കപൂറിനെ നായകനാക്കി, നാനി ചിത്രം ‘ജേഴ്‌സി’ അതേ പേരില്‍ തന്നെ റീമേക്ക് ചെയ്തപ്പോഴും ബോക്‌സോഫീസില്‍ സ്ഥിതി ഇതു തന്നെ. സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനും ഒന്നിച്ച ‘വിക്രം വേദ’യും തിയേറ്ററില്‍ കൂപ്പുകുത്തി.

എന്നാല്‍ ബോളിവുഡിലെത്തുന്ന റീമേക്കുകള്‍ ഫ്‌ളോപ്പ് ആകാന്‍ കാരണം യഥാര്‍ത്ഥ സിനിമ മുഴുവനായും കോപ്പിയടിക്കുന്നത് കൊണ്ടാണെന്ന് പറയുകയാണ് നിര്‍മ്മാതാവായ ബോണി കപൂര്‍. വിക്രം വേദ, ജേഴ്‌സി തുടങ്ങിയ ഏറ്റവും പുതിയ റിലീസുകള്‍ വിജയമാകാത്തതിന്റെ കാരണങ്ങളെ കുറിച്ചാണ് ബോണി കപൂര്‍ സംസാരിച്ചത്. ”ചില ദക്ഷിണേന്ത്യന്‍ സിനിമകളുടെ ഹിന്ദി റീമേക്കുകള്‍ വിജയിക്കാത്തതിന്റെ കാരണം അവ കോപ്പി പേസ്റ്റ് ചെയ്തതാണ് എന്നതാണ്. വിക്രം വേദയുടെയും ജേഴ്‌സിയുടെയും പേരുകള്‍ പോലും അതുപോലെ തന്നെ കോപ്പിയടിച്ചിരിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് യോജിച്ച ഉത്തരേന്ത്യന്‍ ചേരുകവകള്‍ കൂടി ചേര്‍ക്കണം.

ഇന്ത്യ മുഴുവന്‍ അംഗീകരിക്കുന്ന ഒരു സിനിമ നിങ്ങള്‍ ചെയ്യണം എങ്കിലേ അത് പ്രേക്ഷകര്‍ സ്വീകരിക്കൂ” എന്നാണ് ബോണി കപൂര്‍ പറയുന്നത്. ബോണി കപൂറിന്റെ പ്രസ്താവന കേട്ടാല്‍ ‘സത്യത്തില്‍ അത് മാത്രമാണോ ബോളിവുഡിന്റെ പരാജയത്തിന് കാരണം?’ എന്ന് ചോദിക്കേണ്ടി വരും.. കാരണം, മകള്‍ ജാന്‍വി കപൂറിന്റെ ‘മിലി’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ബോണിയുടെ വാക്കുകള്‍. അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ‘ഹെലന്‍’ സിനിമയുടെ റീമേക്ക് ആണ് മിലി.

ജാന്‍വിയുടെ ആദ്യ സിനിമ തന്നെ ഒരു റീമേക്ക് ചിത്രമായിരുന്നു. മറാത്തിയില്‍ സൂപ്പര്‍ ഹിറ്റായ ‘സൈരാട്ട്’ എന്ന സിനിമയുടെ റീമേക്ക് ‘ധാക്കട്’ ആയിരുന്നു ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. മകളുടെ പുതിയ സിനിമാ റിലീസിനോട് അനുബന്ധിച്ച് സംസാരിച്ചതാണെങ്കിലും ബോണി കപൂറിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണ്.

എന്നാല്‍ അപ്പോഴും തെന്നിന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ ബോളിവുഡില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ജോണ്‍ എബ്രഹാം നായകനാവുന്ന ‘അയ്യപ്പനും കോശിയും’ റീമേക്ക്, അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്മിയും ഒരുമിക്കുന്ന ‘സെല്‍ഫി’, ആദിത്യ റോയ് കപൂര്‍ നായകനാവുന്ന ‘തടം’ റീമേക്ക്, ശങ്കര്‍ ഒരുക്കുന്ന രണ്‍വീര്‍ സിംഗ് ചിത്രം ‘അന്നിയന്‍’, ‘അല വൈകുണ്ഠപുരംലോ’, അജയ് ദേവ്ഗണിന്റെ ‘കൈദി’ റീമേക്ക്, ‘മാസ്റ്റര്‍’ എല്ലാം ഈ ലിസ്റ്റില്‍ ക്യൂവിലുണ്ട്.