'എം.ജി ശ്രീകുമാറിന് അമ്മാവന്‍ സിന്‍ഡ്രം, ഇയാളും പണ്ട് ലിവിംഗ് ടുഗെതര്‍ ആയിരുന്നില്ലേ'; അഭയയുമായുള്ള അഭിമുഖത്തിന് വിമര്‍ശനം

ഗായകന്‍ എം.ജി ശ്രീകുമാറിന് വിമര്‍ശനം. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ‘പറയാം നേടാം’ എന്ന പരിപാടിയില്‍ അഭയ ഹിരണ്‍മയി അതിഥിയായി എത്തിയപ്പോഴുള്ള സംഭാഷങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. അടുത്തിടെയാണ് അഭയ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പിരിഞ്ഞത്.

പത്തു വര്‍ഷത്തോളമായി ഇരുവരും ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനെ കുറിച്ച് വീണ്ടും വീണ്ടും എം.ജി ശ്രീകുമാര്‍ പരിപാടിയില്‍ ചോദിക്കുന്നുണ്ട്. അതിനെല്ലാം മാന്യമായ രീതിയിലവാണ് അഭയ മറുപടി പറയുന്നത്.

എന്നാല്‍, ആ ബന്ധം ഇല്ലാതായതില്‍ വിഷമമുണ്ടോയെന്ന് എം.ജി ശ്രീകുമാര്‍ പിന്നെയും ചോദിക്കുന്നതാണ് വൈറലാകുന്ന വീഡിയോയിലുള്ളത്. നിരവധി പേരാണ് എം.ജി ശ്രീകുമാറിന്റെ ചിന്താഗതിയെയും ചോദ്യങ്ങളെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘അഭയ വളരെ പോസിറ്റീവ് ആയി മനോഹരമായിട്ടാണ് സംസാരിച്ചത്, ശ്രീകുമാറിന് തലക്ക് വെളിവില്ലേ… കഷ്ടം, ഇയാളും പണ്ട് ലിവിംഗ് ടുഗെതര്‍ ആയിരുന്നില്ലേ’ ‘അതൊക്കെ കേട്ടപ്പോള്‍ ഇയാള്‍ പ്രോഗ്രസീവിന്റെ അങ്ങേയറ്റമാവുമെന്നാണ് കരുതിയത്, എം.ജി ശ്രീകുമാറിന് അമ്മാവന്‍ സിന്‍ഡ്രം’, ‘അഭയയോട് കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചത് വല്ലാത്ത ഊളത്തരം ആയിപ്പോയി’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അതേസമയം, മനസില്‍ വിഷമമില്ലേ എന്ന ചോദ്യത്തോട് അഭയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. മിസ് ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വികാരമില്ലാതെ പോകാന്‍ കഴിയില്ല. എന്നാല്‍ അതിലുമുപരി എന്റെ വികാരം എന്റെ കരിയറാണ്’ എന്നാണ് അഭയ പറയുന്നത്.