ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ വഞ്ചനാക്കുറ്റം; കേസ് കെട്ടിച്ചമച്ചതാണെന്ന് താരദമ്പതികൾ

ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. സിനിമാനിർമാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനൽകിയില്ലെന്ന തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. 2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിന് 3.14 കോടി രൂപ കൈപ്പറ്റിയെന്നും സിനിമ റിലീസായ ശേഷം ഈ പണവും ലാഭ വിഹിതവും നൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.

2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരനായ റിയാസ് ആദ്യം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. എന്നാൽ പരാതി വ്യാജമാണെന്നും കൂദാശ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന പരാതി വാസ്തവവിരുദ്ധമാണെന്നും നടൻ ബാബുരാജ് പ്രതികരിച്ചു.

‘‘പ്രതിഫലമോ മറ്റു ചെലവുകളോ ഒന്നും വാങ്ങാതെ ചെയ്ത ഒരു ചിത്രമായിരുന്നു അത്. തന്റെ റിസോർട്ടിന്റെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയോളം അവർ അയച്ചത് ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായിട്ടായിരുന്നു. തന്റെ ഭാര്യ വാണി വിശ്വനാഥിനെ ഈ കേസിലേക്ക് വെറുതെ വലിച്ചിഴക്കുകയാണെന്നും ബാബുരാജ് പറഞ്ഞു.

‘‘കൂദാശ എന്ന സിനിമക്ക് ആകെ ചെലവായത് ഒരുകോടി രൂപയാണ്. സിനിമയുടെ സംവിധായകനോട് ചോദിച്ചാൽ സത്യം മനസ്സിലാകും. മാത്രമല്ല എന്റെ ഭാര്യ വാണി വിശ്വനാഥുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിന് വാണിയുടെ പേരുകൂടി വലിച്ചിഴച്ചിരിക്കുകയാണ്. സിനിമയിൽ ഉള്ളവരും എനിക്കെതിരെ പ്രവർത്തിക്കുന്ന ചിലരും ചേർന്നുള്ള ഒരു ഗൂഢാലോചന ഇതിനു പിന്നിൽ ഉണ്ടെന്നുള്ളത് ഉറപ്പാണ്. അതാണ് വാസ്തവവിരുദ്ധമായ ഇത്തരം കഥയുമായി വരുന്നത്. വാണിയെ ഈ കാര്യത്തിൽ വലിച്ചിഴച്ചതിന് വാണി മാനനഷ്ട കേസ് ഫയൽ ചെയ്യാൻ പോവുകയാണെന്നും ബാബുരാജ് പറഞ്ഞു.

ബാബുരാജിന്‍റെ വിശദീകരണം..

ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ഇൽ പുറത്തിറക്കിയ ‘കൂദാശ’ സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ account വഴി ആണ് ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്.

സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ clearence സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തിൽ flex board വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു.

എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്.

കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം… ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ ‘നിലപാടുകളിൽ ‘ഞാൻ ഉറച്ചു നില്കും