സെറ്റില്‍ പലപ്പോഴും ചാര്‍മിളയുടെ അഹങ്കാരം കണ്ടിട്ടുണ്ട്: ബാബു ഷാഹിര്‍

തമിഴില്‍ നിന്നാണ് നടി ചാര്‍മിള മലയാളത്തിലേക്ക് വരുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കാബൂളിവാല, കേളി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടുകയായിരുന്നു. നടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ചിത്രമായിരുന്നു കാബൂളിവാല.

കാബൂളിവാല സിനിമ ചെയ്യുമ്പോള്‍ നടിക്ക് വലിയ അഹങ്കാരമായിരുന്നു എന്ന് തുറന്ന് പറയുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജരായിരുന്ന ബാബു ഷാഹിര്‍. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ പിതാവായ ബാബു ഷാഹിര്‍ അക്കാലത്ത് മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ മാനേജരായിരുന്നു.

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ കാബൂളിവാല സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴായിരുന്നു അദ്ദേഹം് ചാര്‍മിളയെ കുറിച്ച് സംസാരിച്ചത്. മറ്റു നടിമാരില്‍ നിന്നൊന്നും ഉണ്ടാകാത്ത അനുഭവം തനിക്ക് നടിയില്‍ നിന്ന് ഉണ്ടായെന്നും അദ്ദേഹം പറയുന്നു.

ബാബു ഷാഹിറിന്റെ വാക്കുകള്‍

‘ഇന്നസെന്റ് ചേട്ടനും ജഗതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ചാര്‍മിള ആയിരുന്നു നായിക. ഇവരെക്കൂടാതെ ശ്രീവിദ്യ, സോമേട്ടന്‍ തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. എന്റെ ഒരു അനുഭവം പറയുകയാണെങ്കില്‍, ചാര്‍മിള എന്ന കുട്ടിയുടെ അഹങ്കാരം ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

കാരണം ഒരു ആര്‍ട്ടിസ്റ്റിനോട് മേക്കപ്പ് ചെയ്ത എട്ട് മണിക്ക് ലൊക്കേഷനില്‍ എത്തണമെന്ന് പറഞ്ഞാല്‍ പദ്മിനി ചേച്ചി വരും, ശോഭന വരും, നാദിയ മൊയ്തു വരും പൂര്‍ണിമ ജയറാം വരും അംബിക വരും. എല്ലാവരും കറക്ട് ആയിട്ട് കൃത്യസമയത്തു വരും,’

ചാര്‍മിളയ്ക്ക് എട്ട് മണിക്ക് വരുന്ന എന്തിനാണ് കുറച്ചു വൈകിയാല്‍ എന്താണ് അങ്ങനെയൊക്കെയുള്ള സംസാരമാണ്. ആദ്യമായിട്ട് ഒരു നടിയുടെ ഭാഗത്ത് നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് ചാര്‍മിളയില്‍ നിന്നാണ്. തലക്കനം എന്ന് തന്നെ പറയാം. എന്തായാലും ആ കുട്ടി ഇപ്പോള്‍ ഫീല്‍ഡില്‍ ഇല്ല. ഔട്ടാണ്. അങ്ങനെയൊരു അനുഭവം എനിക്കുണ്ടായ സിനിമയാണ് കാബൂളിവാല,’