'വീട് പണിക്കായി അമ്പലത്തിലെ വെടിവഴിപാടിനു വെച്ച വെടിമരുന്ന് അടിച്ചു മാറ്റി പാറ പൊട്ടിച്ച സെബാസ്റ്റ്യന്‍'

പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടു പോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു വീട് പണിക്കായി അമ്പലത്തിലെ വെടിവഴിപാടിനു വെച്ച വെടിമരുന്ന് അടിച്ചു മാറ്റി കാട്ടില്‍ കയറി പാറ പൊട്ടിച്ച സെബാസ്റ്റ്യന്റേത്. കോട്ടയം സ്വദേശിയായ വിനോദ് തോമസ് ആണ് സെബാസ്റ്റ്യനായി ചിത്രത്തില്‍ വേഷമിട്ടത്. താരത്തെക്കുറിച്ച് മനു വര്‍ഗീസ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

മനു വര്‍ഗീസിന്റെ കുറിപ്പ്…

സ്വന്തം വീട് പണിക്കായി കാട്ടില്‍ കയറി പാറ പൊട്ടിച്ച സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെ അയ്യപ്പനും കോശിയും കണ്ടവര്‍ക്ക് ഓര്‍മ്മയുണ്ടാകും… അമ്പലത്തിലെ വെടിവഴിപാടിനു വെച്ച വെടിമരുന്ന് അടിച്ചു മാറ്റി പാറ പൊട്ടിച്ച് തന്റെ പെണ്‍മക്കള്‍ക്ക് അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാന്‍ ശ്രമിച്ച സെബാസ്റ്റ്യന്‍ ..

ഈ ഒരൊറ്റ സീന്‍ കൊണ്ട് സെബാസ്റ്റ്യന്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു …കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിനോദ് തോമസ് എന്ന ഈ നടന്‍ അഭിനയരംഗത്തുണ്ട് ..കോഴികള്‍ ഇല്ലാത്ത ഭൂമി, ചില സാങ്കേതിക കാരണങ്ങളാല്‍ തുടങ്ങി നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ വേഷമിട്ടിട്ടുണ്ട്..

നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറായും ഒരു മുറൈ വന്ത് പാര്‍ത്തായയിലെ ടെയിലറായും ഹാപ്പി വെഡ്ഡിംഗിലെ എച്ച്ഓഡി ആയും ജൂണിലെ സയന്‍സ് അധ്യാപകനായും തരംഗത്തില്‍ അലന്‍സിയറിന്റെ വക്കീലായും അയാള്‍ ശശിയില്‍ ശ്രീനിവാസന്റെ സുഹൃത്തായും ഒക്കെ മലയാള സിനിമയില്‍ ചെറിയ വേഷങ്ങളില്‍ ഈ നടന്‍ അഭിനയിച്ചിട്ടുണ്ട്.. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ചതാക്കുന്ന ഈ കലാകാരന് കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കട്ടെ എന്ന ആശംസിക്കുന്നു.