'ക്ലൈമാക്‌സില്‍ നാടന്‍തല്ല് തന്നെ വേണം; വെള്ളം ചേര്‍ക്കാന്‍ പറ്റില്ല, അതുകൊണ്ട് മമ്മൂട്ടി ചെയ്താല്‍ ശരിയാവില്ലെന്ന് തോന്നി'

സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോന്‍ വേഷമിട്ടപ്പോള്‍ പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തിയ ഈ സിനിമയില്‍ അയ്യപ്പന്‍ നായരായി മമ്മൂട്ടിയെയാണ് ആദ്യം കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് സച്ചിയുടെ ഭാര്യ സിജി പറയുന്നത്.

ചിത്രത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയാണ് ആദ്യം സച്ചിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ തിരക്കഥ ആലോചിച്ചു തുടങ്ങിയപ്പോള്‍ അയ്യപ്പന്‍നായര്‍ മമ്മൂട്ടിയും കോശി ബിജുമേനോനുമായിരുന്നു. ഓരോ സീനും എഴുതി തന്നെ വായിച്ചുകേള്‍പ്പിക്കുമ്പോള്‍ മമ്മൂട്ടിയെയായിരുന്നു സച്ചി ഉദ്ദേശിച്ചിരുന്നത്. ക്ലൈമാക്സ് എഴുതിയപ്പോഴാണ്് ഇത് മമ്മൂട്ടിയ്ക്ക്് ചെയ്താല്‍ ശരിയാവില്ലെന്ന് മനസ്സിലായത്. ക്ലൈമാക്സില്‍ നാടന്‍ തല്ല് വേണം, അതില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ല.

അതുകൊണ്ടാണ് പൃഥ്വിരാജിനെയും ബിജു മേനോനേയും സെലക്ട് ചെയ്തത്. രാജു ഈ വേഷം ചെയ്യുമോയെന്ന് താന്‍ ചോദിച്ചപ്പോള്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ രാജുവിന്റെ മുന്നില്‍ നീട്ടിയാല്‍ രാജു കോശിയെ സെലക്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഒരഭിമുഖത്തില്‍ സച്ചിയുടെ ഭാര്യ സിജി പറഞ്ഞു.