അവതാറിന് കേരളത്തില്‍ വിലക്ക്

ലോകസിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തില്‍ വിലക്ക്. ഫിയോക്കാണ് സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. വിതരണക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് വിലക്കിന് കാരണം.

2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.

പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാര്‍; ദ വേ ഓഫ് വാട്ടര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ലൈറ്റ്‌സ്റ്റോം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജോണ്‍ ലാന്‍ഡോയ്‌ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

2000 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അവതാറിന്റെ മൂന്നാംഭാഗം 2024 ഡിസംബര്‍ 20 ന് റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. നാലം ഭാഗം 2026 ഡിസംബര്‍ 18 നും. മൂന്നിനും നാലിനും ശേഷം ശേഷമുള്ള ഭാഗങ്ങള്‍ താന്‍ സംവിധാനം ചെയ്യാന്‍ സാധ്യതയില്ലെന്ന് കാമറൂണ്‍ ഈയിടെ പറഞ്ഞിരുന്നു.