വേടന്‍ എവിടെ? പൊലീസിനെയടക്കം തെറിവിളിച്ച് ചെളി വാരിയെറിഞ്ഞ് പ്രതിഷേധം; ലക്ഷങ്ങളുടെ നാശനഷ്ടം

റാപ്പര്‍ വേടന്‍ പരിപാടി റദ്ദാക്കിയതോടെ പാടത്തെ ചെളി വാരിയെറിഞ്ഞ് കാണാനെത്തിയവരുടെ പ്രതിഷേധം. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നിഷ്യന്‍ മരിച്ചതോടെയാണ് വേടന്‍ വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയത്.

ടെക്‌നീഷ്യന്റെ മരണം നടന്ന സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാട്ട് പാടാന്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു വേടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ലിജു ഗോപിനാഥ് ആണ് മരിച്ചത്. പരിപാടി നടക്കാതായതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം പ്രതിഷേധിച്ച് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

തടയാനെത്തിയ പൊലീസിനെ ചീത്തവിളിക്കുകയും ചെളി വാരി സ്റ്റേജിലേയ്ക്ക് എറിയുകയും ചെയ്തതോടെ മൈക്കും ലൈറ്റും അടക്കമുള്ളവയ്ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സാമാന്യബോധം ഇല്ലാതെ പ്രതികരിച്ച യുവജനങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

പുല്ലുവിളാകം ശ്രീഭദ്ര ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ച് ഊന്നന്‍കല്ല് ബ്രദേഴ്‌സാണ് ഊന്നന്‍കല്ലില്‍ വ്യാഴാഴ്ചയാണ് സംഗീത പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. രാത്രി 8ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്.

Read more

വേടന്‍ വൈകിട്ട് 4.30ന് സ്റ്റേജിലെത്തി ശബ്ദ സംവിധാനങ്ങളും ലൈറ്റ് സംവിധാനങ്ങളും പരിശോധിച്ചിരുന്നു. പിന്നാലെ ടെക്‌നീഷ്യന്‍ ലിജു ഷോക്കേറ്റ് മരിച്ചത് അറിഞ്ഞതോടെ വേടന്റെ സംഗീതനിശ റദ്ദാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വേടന്‍ അറിയിച്ചത്.