പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു, പലസ്തീൻറെ മാപ്പ് വേണോ എന്നായിരുന്നു ആദ്യം ചിന്തിച്ചത്: കനി കുസൃതി

വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി എത്തിയത് സോഷ്യൽ മീഡിയയിലടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ തന്നെ താൻ ഉറപ്പിച്ചിരുന്നതായി നടി കനി കുസൃതി.

പലസ്തീൻറെ മാപ്പ് വേണോ എന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ പിന്നീട് വസ്ത്രത്തിലെ ഡിസൈനിൽ ഉൾപ്പെടുത്താമെന്ന് കരുതി. കൂടുതൽ കാവ്യാത്മകമായത് കൊണ്ടാണ് തണ്ണീർമത്തൻറെ രൂപം അവസാനം തീരുമാനിച്ചതെന്നും കനി കുസൃതി വ്യക്തമാക്കി. നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും ചുറ്റിലുമുള്ളത് എല്ലാം ഓർത്ത് ജീവിക്കണമെന്നാണ് തൻറെ ആഗ്രഹമെന്നും കനി അഭിമുഖത്തിൽ പറഞ്ഞു.

പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ കനി കുസൃതി പലസ്തീൻ പ്രതിരോധ ചിഹ്നങ്ങളിലൊന്നായ തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി റെഡ് കാർപറ്റിൽ എത്തിയത്.

സാമ്രാജിത്വ അധിനിവേശത്തിനെതിരെയും വംശഹത്യക്കെതിരെയും പോരാടുന്ന പലസ്തീൻ ജനതയുടെ പ്രതിരോധ ചിഹ്നങ്ങളിലൊന്നാണ് പാതിമുറിച്ച തണ്ണിമത്തൻ. ഇത് പലസ്തീന്റെ പതാകയിലെ പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളെ പ്രതിനിധീകരിക്കുന്നു.

അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ആദ്യ പ്രദർശനത്തിന് ശേഷം എട്ട് മിനിട്ടോളം നീണ്ടുനിന്ന നിറഞ്ഞ കയ്യടികളോടെയാണ് ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

Read more