തൈക്കുടം ബ്രിഡ്ജിന്റെ തെറ്റെന്താണ്; ഇയാളുടെ ആദ്യത്തെ മോഷണമൊന്നുമല്ല ഇത്; കാന്താര സംഗീത സംവിധായകന് എതിരെ ആരോപണങ്ങള്‍

‘കാന്താര’സിനിമയുടെ സംഗീത സംവിധായകന്‍ ബി അജനീഷ് ലോകനാഥിന് എതിരെ ആരോപണങ്ങള്‍. കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനം കോപ്പിയടി ആണെന്ന വിവാദത്തില്‍ പാട്ട് നീക്കിയ ശേഷം ചിത്രം ഓടിടി റിലീസ് ആയി എത്തിയ സാഹചര്യത്തില്‍ ആണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.

അജനീഷിന്റെ പല ഗാനങ്ങള്‍ക്കും മറ്റുള്ളവയുമായി സാമ്യമുണ്ടെന്നും കാന്താരയിലേത് ആദ്യത്തെ സംഭവമല്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷം പേരും പറയുന്നത്. പ്രശ്‌നത്തിന്റെ പ്രധാന കാരണം സംഗീത സംവിധായകന്‍ തന്നെയാണെന്നും എല്ലാവരും എന്തിനാണ് തൈക്കുടം ബ്രിഡ്ജിന് നേരെ തിരിയുന്നതെന്നും അവര്‍ ചോദിക്കുന്നു.

ഗാനത്തിന്റെ ക്രെഡിറ്റ് എങ്കിലും കൊടുക്കണമെന്ന് പറയുന്ന പ്രേക്ഷകര്‍ അജിനീഷിന്റെ മറ്റ് ഗാനങ്ങളിലെ സാമ്യതകളേക്കുറിച്ചും സംസാരിക്കുന്നുണ്ട്. വരാഹരൂപം ഗാനം വിവാദമായതോടെ, മറാത്തി ഗാനമായ ‘അപ്സര അലിയും’ ‘കാന്താര’യിലെ ‘ശിങ്കാര സിരിയേ’ എന്ന ഗാനവും തമ്മില്‍ സാമ്യം ഉണ്ടെന്നും ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ തീം മ്യൂസിക്കിനോട് കാന്താരയിലെ ‘റിബല്‍ മ്യൂസിക്കി’ന് സാമ്യമുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ആണ് പ്രേക്ഷകര്‍ ഉന്നയിക്കുന്നത്.

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു കാന്താര. ബോക്‌സ് ഓഫീസില്‍ 400 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം കോടതി വിധിയെ തുടര്‍ന്ന് വരാഹ രൂപം ഒഴിവാക്കിയാണ് ഒടിടി യില്‍ റിലീസ് ചെയ്തത്. ഋഷഭ് ഷെട്ടിക്ക് പുറമെ തമിഴ് നടന്‍ കിഷോര്‍, അച്യുത് കുമാര്‍, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ഇന്നലെയാണ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.