ഭക്ഷണവും ശമ്പളവും നല്‍കാതെ ദുബായില്‍ ഉപേക്ഷിച്ചു, നവാസുദ്ദീനെതിരെ വീട്ടിലെ സഹായിയായ യുവതി, വീഡിയോ

ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. വീട്ടിലെ സഹായിയായ യുവതിയാണ് ഇപ്പോള്‍ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്്. നടന്‍ കാരണം താന്‍ ദുബായില്‍ ഒറ്റപ്പെട്ടുപോയെന്നാണ് യുവതി പറയുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയാ സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാന്‍ പുറത്തുവിട്ട ഒരു വീഡിയോ ആണിത്. നടന്റെ വീട്ടുസഹായിയായ സപ്ന റോബിന്‍ മാസി എന്ന യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്.

സപ്നയുടെ നിയമനം തെറ്റായ രീതിയിലാണെന്നാണ് റിസ്വാന്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഒരു കമ്പനിയിലെ സെയില്‍സ് മാനേജരായാണ് സപ്നയുടെ നിയമനം. പക്ഷേ, യഥാര്‍ത്ഥത്തില്‍ അവര്‍ ദുബായില്‍ നവാസുദ്ദീന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പരിപാലിക്കുകയായിരുന്നുവെന്നും റിസ്വാന്‍ ആരോപിച്ചു.

ചിലവിനുള്ള പൈസയോ ഭക്ഷണമോ നല്‍കാതെ നടന്‍ തന്നെ ദുബായില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് സപ്നയും പ്രതികരിച്ചു. വീഡിയോയും കുറിപ്പും റിസ്വാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അധികൃതര്‍ എത്രയും പെട്ടന്ന് തന്നെ സപ്നയെ ദുബായില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നുമാണ് ഇതിനൊപ്പം അഭിഭാഷകന്‍ കുറിച്ചിരിക്കുന്നത്. 2021-ലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയയും രണ്ട് മക്കളും ദുബായിലെത്തുന്നത്.