13 രംഗങ്ങള്‍ക്ക് കട്ട്, കൂടാതെ മ്യൂട്ടും; 'വലിമൈ'യില്‍ അക്രമവും അശ്ലീലവും എന്ന് സെന്‍സര്‍ ബോര്‍ഡ്

അജിത്ത് ചിത്രം ‘വലിമൈ’യില്‍ അക്രമവും അശ്ലീലവും കൂടുതലാണെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ 13 രംഗങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയിരിക്കുന്നത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ്  ലഭിച്ചിരിക്കുന്നത്.

ലഹരിമരുന്നിന്റെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രംഗങ്ങളും, നടു വിരല്‍ ഉയര്‍ത്തി കാണിക്കുന്ന രംഗവും, ചില സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. കൂടാതെ സംഭാഷണങ്ങളും മ്യൂട്ട് ചെയ്തിട്ടുണ്ട്. വെട്ടലും മുറിക്കലിനും ശേഷം ആകെ 179.26 മിനിട്ട് ആണ് സിനിമയുടെ റണ്ണിംഗ് ടൈം.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വലിമൈയുടെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്. ജനുവരി 13ന് ആണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തിനായി 300 കോടി രൂപയാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തത്. എന്നാല്‍ നിര്‍മ്മാതാവ് ബോണി കപൂര്‍ ഇത് നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വലിമൈയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്. എച്ച്. വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം, രാജ്യത്ത് ഒമൈക്രോണ്‍ ഭീതി വര്‍ദ്ധിച്ചതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് നീട്ടിവെച്ചത്. ഷാഹിദ് കപൂര്‍ നായകനായ ജെഴ്സി, എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, അക്ഷയ് കുമാര്‍ നായകനായ പൃഥ്വിരാജ് തുടങ്ങിയവയാണ് റിലീസ് മാറ്റിയ വമ്പന്‍ ചിത്രങ്ങളില്‍ ചിലത്.