ശ്രീവിദ്യയുടെ സ്വത്ത് കൈക്കലാക്കി, ഗണേഷിന് താല്‍പര്യമില്ലാത്തവരെ അയാള്‍ ലോറി കേറ്റി കൊല്ലും, ഭയമായിരുന്നു ചോദിക്കാന്‍; ഗുരുതര ആരോപണങ്ങളുമായി നടിയുടെ കുടുംബം

അന്തരിച്ച മലയാളത്തിന്റെ പ്രിയ നടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കുടുബം. ശ്രീവിദ്യയുടെ സഹോദന്‍ ശങ്കരരാമന്റെ ഭാര്യ, വിജയലക്ഷ്മിയാണ് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്. നടനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിനെതിരെയാണ് വിജയലക്ഷ്മി സംസാരിച്ചത്.

”ഞങ്ങള്‍ ആകെ ചോദിച്ചത് മൂന്നു കാര്യങ്ങളാണ്. കുടുംബത്തില്‍ പൂജിച്ചിരുന്ന ഒരു കൃഷ്ണന്റെ പടം, അമ്മയുടെ (എം എല്‍ വസന്തകുമാരി) തംബുരു, സഹോദരന്‍ ശ്രീവിദ്യക്ക് വാങ്ങിക്കൊടുത്ത ഒരു അലമാര എന്നിവ. അത് പോലും തന്നില്ല. സഹോദരന്റെ മക്കളുടെ പേരില്‍ അഞ്ചു ലക്ഷം രൂപ വീതം എഴുതിയിരുന്നു. അതും തന്നിട്ടില്ല. പക്ഷേ അതിലൊന്നും സങ്കടമില്ല.”

”നൃത്തം, സംഗീതം എന്നിവ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഒരു ട്രസ്റ്റ് തുടങ്ങണമെന്നും തന്റെ സ്വത്തുക്കള്‍ അതിലേക്ക് ഉപയോഗപ്പെടുത്തണം എന്നും അതില്‍ പറയുന്നുണ്ട്. അതും ഇതുവരെ നടന്നിട്ടില്ല. 2006ല്‍ ആണ് ശ്രീവിദ്യ കാന്‍സര്‍ ബാധിച്ച് മരിക്കുന്നത്. വിദ്യ മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാന്‍ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു.”

”അവളുടെ പ്രാണന്‍ പോകുന്നത് വരെ തങ്ങള്‍ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മമ്മൂട്ടി അടക്കമുള്ളവര്‍ വന്നിരുന്നു. വിദ്യയുടെ റൂമില്‍ ഞങ്ങള്‍ താമസിച്ചപ്പോള്‍ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമില്‍ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ട്. അതിനാല്‍ പുറത്തുപോകാന്‍ പറഞ്ഞു.”

”അങ്ങനെ ഞങ്ങളെ ഗണേഷ് കുമാര്‍ വിദ്യയുടെ മുറിയില്‍ നിന്ന് ഒഴിവാക്കി. ആ മുറിയില്‍ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല. ആ സമയത്ത് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഭയമായിരുന്നു. കാരണം തങ്ങള്‍ക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാള്‍ രാഷ്ട്രീയപ്രവര്‍ത്തകനാണ്.”