ലിജോയുടെ ഗംഭീര ഫ്രെയ്മില്‍ എത്തിയ മലയാളത്തിലെ 'സ്ഥിരം വില്ലന്‍'! ഡീഗ്രേഡിംഗിന് ഇടയിലും കൈയടികള്‍

ആദ്യ ഫാന്‍സ് ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ ‘മലൈകോട്ടൈ വാലിബന്‍’ സിനിമയ്ക്ക് എതിരെ ഹേറ്റ് കാമ്പയിൻ ആരംഭിച്ചിരുന്നു. ഗംഭീര പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രം ഡീഗ്രേഡ് ചെയ്യാന്‍ കാത്തിരുന്നത് പോലെയായിരുന്നു പലരും റിലീസ് ദിവസം തന്നെ വിമര്‍ശനങ്ങളുമായി എത്തിയത്. എന്നാല്‍ പിന്നീട് നടന്ന ഷോകള്‍ക്ക് പലരും ഗംഭീര പ്രതികരണങ്ങളുമായി എത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങളായി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ നടനാണ് മോഹന്‍ലാല്‍. അതില്‍ നിന്നൊക്കെ മാറി ലാലേട്ടന്‍ തിരഞ്ഞെടുത്ത ഒരു കളര്‍ഫുള്‍ കഥാപാത്രം തന്നെയാണ് വാലിബന്‍ എന്നാണ് സിനിമ കണ്ടിറങ്ങിയ സാധാരണ പ്രേക്ഷകരുടെ അഭിപ്രായം.

മോഹന്‍ലാലും മറ്റ് കഥാപാത്രങ്ങളും ഒപ്പം ലിജോയുടെ ഗംഭീര ഫ്രെയ്മുകളുമാണ് പ്രേക്ഷകര്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത് മലയാള സിനിമയിലെ പഴയകാല വില്ലന്‍ ആണ്. ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിനോദ് കോഴിക്കോടിന്റെ വാലിബനിലെ കഥാപാത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുന്നത്. വിനോദിന്റെ കഥാപാത്രം ശ്രദ്ധ നേടിയെങ്കിലും പലര്‍ക്കും പെട്ടെന്ന് ഈ താരത്തെ മനസിലായില്ല എന്നതാണ് സത്യം.

വിനോദ് കോഴിക്കോട് ആണ് ഈ കഥാപാത്രം ചെയ്തതെന്ന് സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് പലരും മനസിലാക്കുന്നത്. സിനിമയില്‍ മോഹന്‍ലാല്‍ പോരിന് എത്തുന്ന മാങ്ങോട്ട് കളരിക്ക് മുന്നിലെ മരച്ചുവട്ടില്‍ മരക്കട്ടിലില്‍ തളര്‍ന്നുകിടക്കുന്ന കഥാപാത്രമാണ് വിനോദിന്റേത്. കടുത്ത ചതിയിലൂടെ തോറ്റുപോയ പഴയ യോദ്ധാവിന്റെ ദൈന്യത വിനോദ് ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തില്‍ സ്ഥിരം ഗുണ്ട വേഷങ്ങളില്‍ എത്തിയ വിനോദ് കോഴിക്കോട് വാലിബനില്‍ മാത്രമല്ല മുമ്പും എല്‍ജെപി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ആമേന്‍ ചിത്രത്തില്‍ വിക്രമനായാണ് വിനോദ് എത്തിയത്. നാടകത്തിലൂടെയാണ് വിനോദ് കോഴിക്കോട് സിനിമയില്‍ എത്തുന്നത്. ഐവി ശശി ഒരുക്കിയ ‘അങ്ങാടിപ്പുറത്ത്’ ആണ് വിനോദിന്റെ ആദ്യ സിനിമ. പെണ്‍സിംഹം, അടിവേരുകള്‍, മഹായാനം, നാടുവാഴികള്‍, പഞ്ചാഗ്നി, കമലദളം, കേരള ടുഡേ, ജെല്ലിക്കെട്ട്, മേരേ പ്യാരേ ദേശ് വാസിയോം തുടങ്ങി 30 ഓളം സിനിമകളില്‍ വിനോദ് കോഴിക്കോട് അഭിനയിച്ചിട്ടുണ്ട്.

അതേസമയം, കാഴ്ച്ചക്കാരുടെ തൃപ്തിയ്ക്കായല്ല, തന്റെ കാഴ്ച്ചപ്പാടുകളിലൂടെയാണ് ലിജോ എന്ന ക്രാഫ്റ്റ്‌സ്മാന്‍ വാലിബന്‍ അവതരിപ്പിച്ചിരിക്കുന്നത്. വര്‍ത്തമാനകാല മലയാള സിനിമയെ വ്യത്യസ്തമായൊരു ആശയതലത്തില്‍ സമീപിച്ചിട്ടുള്ള ഒരു സംവിധായകന്റെ ആലയിലേക്ക് മോഹന്‍ലാല്‍ എന്ന അസാധ്യ നടന്‍ കൂടി എത്തിയപ്പോഴാണ് സമാനതകളില്ലാത്ത കഥ പറച്ചിലും, ദൃശ്യ മികവുമായി മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ പിറന്നത്.

പകരം വയ്ക്കാനാവാത്ത പ്രകടനം തന്നെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കാഴ്ചവച്ചിരിക്കുന്നത്. ചമതകനായെത്തിയ ഡാനിഷ് സേത്ത്, അയ്യനാരായ ഹരീഷ് പേരടി, ചിന്നപ്പയ്യനായ മനോജ് മോസസ്, ജമന്ദി ആയി എത്തിയ കഥാ നന്ദി, തേനമ്മയായ സഞ്ജനാ ചന്ദ്രന്‍, രംഗപട്ടണം രംഗറാണിയായി ത്തിയ സൊനാലി കുല്‍ക്കര്‍ണ്ണി, ആന്‍ഡ്രിയ രവേരയുടെ മെക്കാള മഹാരാജ്, ഡിയാന നസോനോവയുടെ ലേഡീ മെക്കാളെ തുടങ്ങിയ കഥാപാത്രങ്ങള്‍ എല്ലാം തിയേറ്ററില്‍ കൈയ്യടി നേടുന്നുണ്ട്.

അതേസമയം, മലൈകോട്ടൈ വാലിബന് എതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ലിജോ ജോസ് പെല്ലിശേരിയും നിര്‍മ്മാതാവ് ഷിബു ബേബി ജോണും പ്രതികരിച്ചിട്ടുമുണ്ട്. എന്തുകൊണ്ടാണ് ഈ ഹേറ്റ് ക്യാപെയ്ന്‍ എന്ന് മനസിലാവുന്നില്ല എന്നായിരുന്നു ലിജോ പ്രസ് മീറ്റില്‍ പറഞ്ഞത്. മലൈക്കോട്ടൈ വാലിബനെക്കാള്‍ വലിയ ക്യാന്‍വാസില്‍ പറയേണ്ട ചിത്രമാണ് വാലിബന്റെ പ്രീക്വല്‍, പോസ്റ്റ് കഥകള്‍. വാലിബന്‍ വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത്തരമൊന്നിലേക്ക് കടക്കാനാകില്ല എന്നും ലിജോ പറഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന രീതിയിലുള്ള പ്രചാരണം തന്നെ വിഷമിപ്പിച്ചു. വിമര്‍ശനങ്ങളെ ആ രീതിയിലെടുക്കും. എന്നാല്‍ വാലിബന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ ചര്‍ച്ച തികച്ചും തെറ്റായ ദിശയിലായിരുന്നു എന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്.