ചെന്നൈ പ്രളയം: ദുരിതാശ്വാസ നിധിയിലേക്ക് വൻതുക പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും

മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ചെന്നൈ നഗരം. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താര സഹോദരങ്ങളായ സൂര്യയും കാർത്തിയും.

ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം എന്ന നിലയിലാണ് ഇപ്പോൾ ഇത്രയും തുക പ്രഖ്യാപിച്ചത്. തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ തുക പ്രഖ്യാപിച്ചത്.

അതേസമയം ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്നും 90 കിലോമീറ്റർ അകലെയാണ്.100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയിരുന്ന കാറ്റ്, ഇപ്പോൾ 115 കിലോമീറ്റർ വേഗത്തിൽ വീശുന്ന തീവ്രചുഴലിക്കാറ്റായി മാറിയിരിക്കുന്നു. ചെന്നൈ ജില്ലയിലുള്ള 6 പ്രധാന ഡാമുകളും, റിസർവോയറുകളും 98 ശതമാനവും നിറഞ്ഞു. ദുരിതാശ്വാസ വകുപ്പ് മന്ത്രി രാമചന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയാണ്.

കനത്ത മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. അതിനിടെ ശക്തമായ മഴയിലും കാറ്റിലും ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണു രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. രൂക്ഷമായ വെള്ളക്കെട്ടിൽ നഗരം മുങ്ങുകയാണ്. വേലച്ചേരിയിൽ കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരുക്കേറ്റു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടിൽ 5000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

നാളെയാണ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിൽ കര തൊടുക.ചെന്നൈ തീർത്തു നിന്ന് 150 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. ഇതിന്റെ പ്രഭാവത്തിലാണ് മഴ ശക്തമായിരിക്കുന്നത് യ മഴ കനത്തതോടെ നഗരത്തിൽ വെള്ളക്കെട്ടായി മാറുകയായിരുന്നു.

വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്‌വേകളുംഅടിപ്പാലങ്ങളും മുങ്ങി. ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്സ്പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.