ആളൊരുക്കത്തിലെ പ്രിയങ്കയെ ഓര്‍മ്മയുണ്ടോ? ശ്രീകാന്ത് കെ വിജയന്റെ വിസ്മയിപ്പിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം

2018-ല്‍ മികച്ച സാമൂഹിക പ്രസക്തിക്കുള്ള ദേശീയ അവാര്‍ഡും ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവര്‍ഡുമടക്കം ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സിനിമയാണ് വി. സി അഭിലാഷ് സംവിധാനം ചെയ്ത ‘ആളൊരുക്കം’. പപ്പു പിഷാരടി എന്ന വൃദ്ധനായ മനുഷ്യന്റെ കാത്തിരിപ്പുകളും ഓര്‍മകളും മരണത്തിന്റെ നെടുവീര്‍പ്പുകളും വാര്‍ധക്യത്തിലെ അനാഥത്വവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

ഏറെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയമാണ് സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത്. വളരെ ആകാംഷ നിലനിര്‍ത്തുന്ന ഒരു ആദ്യ പകുതി ആണ് സിനിമയുടേത്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടിറങ്ങിയ തന്റെ മകനെ അന്വേഷിച്ച് ആശുപത്രിയില്‍ കാത്തിരിക്കുന്ന ഒരു വൃദ്ധനാണ് പപ്പു പിഷാരടി. മകനെ കണ്ടുപിടിക്കാന്‍ ഉള്ള അന്വേഷണങ്ങളും പപ്പു പിഷാരടി എന്ന കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങളുമായാണ് സിനിമയുടെ ആദ്യ വികസിക്കുന്നത്.

അന്വേഷണത്തിനൊടുവില്‍ തന്റെ മകന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് അയാള്‍ അറിയുന്നു. പിന്നീടത് ഉള്‍കൊള്ളാന്‍ കഴിയാതെ ആത്മസംഘര്‍ഷം അനുഭവിക്കുന്ന ഒരു മനുഷ്യനെ ആണ് നമ്മള്‍ കാണുന്നത്. ഇരുപതാം വയസ്സില്‍ വീട് വിട്ടിറങ്ങിയ മകനെ പപ്പുവും അതിലൂടെ പ്രേക്ഷകരും കാണുന്നത് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്ത്രീയുടെ രൂപത്തില്‍ ആണ്.

കഥയില്‍ പ്രിയങ്കയുടെ ജീവിതത്തിന്റെ ഫ്‌ലാഷ്ബാക്കുകളോ ഡയലോഗില്‍ കൂടിയുള്ള വിശദീകരണങ്ങളോ കാര്യമായി കാണിക്കുന്നില്ല. എന്നാല്‍ പ്രിയങ്കയുടെ കഥാപാത്രത്തിലും, അത് അഭിനയിച്ചിരിക്കുന്ന രീതിയിലും സമൂഹം പ്രിയങ്കയോടും അവളുടെ വിഭാഗത്തോടും കാണിച്ചിട്ടുള്ള അനീതികളും ദ്രോഹങ്ങളും അതിജീവിച്ചുവന്ന ഒരാളെ നമുക്ക് കാണാന്‍ കഴിയും. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അച്ഛനെ കാണാനും കൂടെ ജീവിക്കാനും ഉള്ള സന്തോഷം പ്രിയങ്കയുടെ കണ്ണുകളില്‍ വിരിയുമ്പോളും പപ്പുവിന്റെ പ്രതികരണം മൂലം അതിന് പിന്നില്‍ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്ന വിങ്ങല്‍ ആണ് പ്രേക്ഷകരുടെ മനസ്സില്‍ ആഘാതം സൃഷ്ടിക്കുന്നത്.

കഥാപാത്ര നിര്‍മ്മിതിയിലും അഭിനയ മികവിലും പപ്പുവിനെ പോലെ തന്നെ മുന്നിട്ടു നിക്കുന്ന ഒന്നാണ് പ്രിയങ്ക എന്ന കഥാപാത്രവും. എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഒരുകൂട്ടം കലാകാരന്മാരുടെ മത്സരിച്ചുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ ‘ആളൊരുക്ക’ത്തില്‍ കാണാം. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ പ്രകടനത്തോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന, ഏറ്റവും എടുത്ത് പറയേണ്ട ഒരു കഥാപാത്രമാണ് പ്രിയങ്ക എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം അഭിനയിച്ച ശ്രീകാന്ത് കെ വിജയന്റേത്.

ഏതൊരഭിനേതാവിനെ സംബന്ധിച്ചും ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ശ്രീകാന്ത് കെ. വിജയന്‍ തന്റെ ആദ്യ സിനിമയില്‍ത്തന്നെ മനോഹരമായി കാഴ്ചവച്ചത്. ഒരു സ്ത്രീയുടെ എല്ലാ സൂക്ഷ്മഭാവങ്ങളും തന്റെ അഭിനയത്തില്‍ അനായാസം ഉള്‍ക്കൊള്ളിക്കാന്‍ ശ്രീകാന്തിന് കഴിഞ്ഞിട്ടുണ്ട്. വീട് വിട്ടിറങ്ങിയതിന് ശേഷം ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയായി സമൂഹത്തില്‍ വര്‍ഷങ്ങള്‍ ജീവിച്ചതിന്റെ കഷ്ടപ്പാടുകളും പീഡനങ്ങളും അതിജീവിച്ചു വന്ന ഒരു ആളിന്റെ എല്ലാ സൂക്ഷ്മതകളും കഥാപാത്ര നിര്‍മിതിയിലും അഭിനയത്തിലും തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

ഈ ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം ശ്രീകാന്തിന് ലഭിച്ചിരുന്നു. ഏതാനും ഹ്രസ്വചിത്രങ്ങളിലും, പരസ്യങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയത്തിനു ശേഷമാണ് സംവിധായകന്‍ വി.സി. അഭിലാഷ് ശ്രീകാന്ത് കെ. വിജയന് ആളൊരുക്ക’ത്തിലെ കഥാപാത്രം നല്‍കുന്നത്.

Read more

ആഴ്ചകള്‍ക്കു മുന്‍പ്, ആമസോണ്‍ പ്രൈം ഒറിജിനലായി പുറത്തുവന്ന പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസി’ലും ശ്രീകാന്ത് മികച്ച ഒരു കഥാപാത്രം ചെയ്തിരുന്നു. തന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച ശ്രീകാന്ത് കെ. വിജയന് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്. കാത്തിരിക്കാം ഈ നടന്റെ അടുത്ത കഥാപാത്രത്തിനായി.