മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരന്‍: മുലായത്തെ അനുസ്മരിച്ച് സംവിധായകന്‍ എം.എ നിഷാദ്

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംവിധായകന്‍ എം എ നിഷാദ്. മികച്ച സോഷ്യലിസ്റ്റ്, തികഞ്ഞ മതേതര വാദി, ജനകീയ നേതാവ് തുടങ്ങി അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അവസാനിക്കുന്നില്ലെന്നും എം എ നിഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം

‘മുലായം സിംഗ് യാദവ് ജീ വിട വാങ്ങി. മികച്ച സോഷ്യലിസ്റ്റ്, തികഞ്ഞ മതേതര വാദി, ജനകീയ നേതാവ്, വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. തൊണ്ണൂറുകളിലെ മധ്യ കാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങി കേട്ട,ഒരു മുദ്രാവാക്യമുണ്ട്,’ഹല്ലാ ബോല്‍’. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംജി ഉയര്‍ത്തിയ മുദ്രാവാക്യം,യു പി യിലെ തെരുവോരങ്ങളില്‍ മാത്രമല്ല, ഇങ്ങ് തെക്ക് കേരളത്തിലും,ആ മുദ്രാവാക്യം ഏറ്റ് ചൊല്ലാന്‍ ഞങ്ങള്‍ കുറച്ച് പേരുമുണ്ടായിരുന്നു. വര്‍ഗ്ഗീയതക്കെതിരെ ജാതി വിവേചനത്തിനെതിരെ, ദളിത്, ന്യൂനപക്ഷ വിഭാഗത്തിന് നേരെയുളള അക്രമങ്ങള്‍ക്കുമെതിരെ, ഉച്ചത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു’ഹല്ലാ ബോല്‍’.

സമാജ് വാദി പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി, എന്റെ പ്രിയ സുഹൃത്ത് ജോ ആന്റ്റണിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിച്ചു. കേരള രാഷ്ട്രീയത്തില്‍ ഒരു പക്ഷെ, സമാജ് വാദി പാര്‍ട്ടി പ്രസക്തമല്ലായിരിക്കാം.

പക്ഷെ മുലായംജീയും, ആ പാര്‍ട്ടിയും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് ഇന്ന് വിട ചൊല്ലിയിരിക്കുന്നത്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ജോ ആന്റ്റണിയോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചത് ഇന്നും തെളിമയാര്‍ന്ന നല്ലോര്‍മ്മയാണ്. ധര്‍ത്തീ പുത്ര് മുലായംസിംഗ് യാദവ്ജിക്ക് പ്രണാമം’, എം നിഷാദ് കുറിച്ചു.