ഞാനിത് കണ്ടപ്പോള്‍ അയ്യോ എന്ന് വിളിച്ചു; മൂരി എന്ന പേര് കിട്ടിയതിന് പിന്നിലെ കഥ പങ്കുവെച്ച് മുഹ്‌സിന്‍

സിനിമയില്‍ അരങ്ങേറ്റം കുറിച്ച് വളരെപ്പെട്ടെന്ന് തന്നെ തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ മികവ് തെളിയിച്ചയാളാണ് മുഹ്സിന്‍ പരാരി. മൂരി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മുഹ്സിന്‍ തന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണിപ്പോള്‍. ‘ഭീമന്റെ വഴി’ എന്ന സിനിമക്ക് ഗാനം എഴുതിയ ശേഷം തന്റെ സുഹൃത്തും സംവിധായകനുമായ ഖാലിദ് റഹ്‌മാനാണ് തനിക്ക് ഈ പേര് നല്‍കിയതെന്ന് മുഹ്സിന്‍ പറഞ്ഞു. ദുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആ തൂലികാ നാമം യാദൃശ്ചികമായി എനിക്ക് തന്നത് സംവിധായകനും സുഹൃത്തുമായ ഖാലിദ് റഹ്‌മാന്‍ ആണ്. അഷറഫ് ഹംസയുടെ ‘ഭീമന്റെ വഴി’യിലെ ഞാന്‍ എഴുതിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഇറങ്ങിയ സമയത്ത് അവര് രണ്ടുപേരും ബൈ മൂരി എന്നുള്ളത് റിലേറ്റ് ചെയ്ത് ഔട്ട് ഇറക്കിയിട്ട് എന്നെ വിളിച്ച് മുഹ്സിനേ കണ്ടോ എന്ന് ചോദിച്ചു.

ഞാനിത് കണ്ടപ്പോള്‍ അയ്യോ എന്ന് വിളിച്ചു. തല്ലുമാലയിലും അങ്ങനെയേ വരൂ എന്ന് നമ്മള്‍ പറയുകയും ചെയ്തു. ഞാനിപ്പോള്‍ അത് അലങ്കാരമായി കൊണ്ടുനടക്കുന്നു’. – മുഹ്സിന്‍ വ്യക്തമാക്കി

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘തല്ലുമാല’യാണ് മുഹ്സിന്‍ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം. ആഗസ്റ്റ് 12ന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മുഹ്സിന്‍ പരാരിക്കൊപ്പം അഷ്റഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ രചന. ഖാലിദ് റഹ്‌മാന്‍ സംവിധാന ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക .