ആടുജീവിതം തമിഴില്‍ വര്‍ക്ക് ആകില്ല..! എന്തുകൊണ്ട് ബ്ലെസി ചിത്രം നിരസിച്ചു? വിക്രമിന്റെ മറുപടി

‘ആടുജീവിതം’ സിനിമയില്‍ നായകന്മാരായി ആദ്യം പരിഗണിച്ചത് വിക്രം, സൂര്യ എന്നീ താരങ്ങളെ ആയിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞിരുന്നു. ആ സമയത്ത് ലോങ് ഷെഡ്യൂള്‍ വിക്രമിന് പറ്റില്ലായിരുന്നു എന്നാണ് ബ്ലെസി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആടുജീവിതത്തിനോട് നോ പറയാനുള്ള കാരണം പറയുന്ന വിക്രമിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

എന്തുകൊണ്ടാണ് താന്‍ ആടുജീവിതം ചെയ്യാനാകില്ലെന്ന് പറഞ്ഞത് എന്നതിനെ കുറിച്ചാണ് വിക്രം സംസാരിച്ചത്. ”തമിഴില്‍ ആടുജീവിതം ചെയ്യാന്‍ ബ്ലെസി സാര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആ നോവലിന്റെ കഥാപശ്ചാത്തലം കൂടുതല്‍ കണക്ടായിരിക്കുന്നത് കേരളത്തോടാണ്.”

”ജോലിക്ക് വേണ്ടി ഗള്‍ഫിലേക്ക് പോകുന്നത് തമിഴ്നാട്ടിലെ പ്രേക്ഷകര്‍ക്ക് മനസിലാകില്ല. പക്ഷേ കേരളവും ഗള്‍ഫുമായി നല്ല ബന്ധമാണുള്ളത്. ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ വരിക കേരളവുമായുള്ള കണക്ഷനാണ്. ആ കെമിസ്ട്രി തമിഴില്‍ വര്‍ക്കാകില്ല.”

”തമിഴ് സിനിമയും മലയാള സിനിമയും മേക്കിംഗിന്റെ കാര്യത്തില്‍ വളരെ വ്യത്യാസമുള്ളവയാണ്. അവിടെ കിട്ടുന്ന പ്രതിഫലം ഇവിടെ കിട്ടില്ല. കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ ഇവിടെ പരിമിതിയുണ്ട്. അതുമാത്രമല്ല, എന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്‌റ്റൊന്നും മലയാളത്തില്‍ നിന്ന് കിട്ടിയിട്ടുമില്ല” എന്നായിരുന്നു വിക്രം പറഞ്ഞത്.

അതേസമയം, എട്ട് ദിവസത്തിനുള്ളില്‍ 93 കോടി രൂപയാണ് ആടുജീവിതം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ആടുജീവിതം തിയറ്ററുകളിലെത്തിയത്. നജീബ് ആയുള്ള പൃഥ്വിയുടെ ട്രാന്‍സ്‌ഫൊര്‍മേഷനും ഡെഡിക്കേഷനും നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്.