'ദ കേരള സ്റ്റോറി' ഇന്ന് ദൂരദർശനിൽ; വ്യാപക പ്രതിഷേധം

വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം. വർഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സിപിഐഎം വിമസഹിച്ചു. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

അതേസമയം ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദുരദർശൻ സിനിമ പരസ്യം ചെയ്യുന്നത്. 2023 മെയ് 5 നായിരുന്നു കേരള സ്റ്റോറിയുടെ തിയേറ്റർ റിലീസ്. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം. ആ സമയത്ത് തന്നെ കേരളത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.

സിനിമ സംപ്രേക്ഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശൻ മാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അസത്യങ്ങളുടെ കെട്ടുകാഴ്ചയാണ് കേരള സ്റ്റോറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി.

സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഇടത്-വലത് മുന്നണികളുടെ തീരുമാനം.