'സഹപ്രവര്‍ത്തകരുടെയും കൂടെ പഠിച്ചവരുടെയും മരണവാര്‍ത്ത കേട്ടാണ് ഉണരുന്നത്'; അറിയാവുന്നവര്‍ക്കും കോവിഡ് എന്ന് കനിഹ

കോവിഡ് തനിക്കറിയാവുന്ന ആളുകളെ കൂടി കവര്‍ന്നെടുത്തു എന്ന് നടി കനിഹ. കൂടെ പഠിച്ചവരുടെ മരണവാര്‍ത്ത കേട്ടാണ് പലപ്പോഴും ഉറക്കമുണരുന്നത്. ജീവിതം ചെറുതാണ് അതു കൊണ്ട് വിരോധം വെച്ചു പുലര്‍ത്തരുത്. വളരെ വൈകുന്നതിന് മുമ്പ് എല്ലാവരെയും ചേര്‍ത്തു പിടിക്കുക എന്നാണ് കനിഹ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

കനിഹയുടെ കുറിപ്പ്:

സത്യവും യാഥാര്‍ത്ഥ്യവും കഠിനമായി ബാധിക്കുന്നു… കോവിഡ് ഒടുവില്‍ എനിക്കറിയാവുന്ന ആളുകളുടെ കൂട്ടത്തിലേക്ക് നുഴഞ്ഞു കയറി.. അത് ഞാന്‍ പത്രങ്ങളില്‍ കാണുന്ന സംഖ്യകളല്ല… സഹപ്രവര്‍ത്തകരുടെയും ഒപ്പം ഓര്‍മ്മകള്‍ പങ്കിട്ടവരുടെയും ആര്‍ഐപി സന്ദേശങ്ങള്‍ കേട്ടുണരുന്നു. സ്‌കൂളിലെയും കോളജിലെയും സഹപാഠികളുടെ വിയോഗം സുഹൃത്തുക്കളില്‍ നിന്നറിയുന്നു.

പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു… ജീവിതം പ്രവചനാതീതവും ഹ്രസ്വവുമാണ്. സ്വാര്‍ത്ഥത, അഭിമാനം, വേവലാതികള്‍, നിസ്സാരത ഇവയൊക്കെ മുറുകെ പിടിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഞാന്‍ മനസിലാക്കാന്‍ തുടങ്ങി. ഒരു വികാരം പ്രകടിപ്പിക്കാത്തതിനോ, ഒരു നിമിഷം പങ്കിടാത്തതിനോ, ഒരു ഫോണ്‍ കോള്‍ തിരികെ വിളിക്കാത്തതിനോ ഞാന്‍ ഖേദിക്കണ്ടതില്ല.

ജീവിതം ചെറുതാണ് അതു കൊണ്ട് വിരോധം വെച്ചു പുലര്‍ത്തരുത്. നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് പറയുക… നിങ്ങള്‍ക്ക് തോന്നിയാല്‍ അവരെ കെട്ടിപ്പിടിക്കുക… നിങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന് പറയാന്‍ അവരെ വിളിച്ച് ഒരു ഹലോ പറയുക… വളരെ വൈകുന്നതിന് മുമ്പ്!