അന്ന് ലോഹി സാറിന്റെ ചിതയ്ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന ഉണ്ണി ഇന്നും എന്റെ മനസ്സിലുണ്ട്: സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമാകുന്ന മേപ്പടിയാന്‍ ചിത്രത്തിന് ആശംസകളുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ലോഹിതദാസിന്റെ ചിതയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ഉണ്ണിയെ തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇന്ന് നടനും നിര്‍മ്മാതാവുമായി മാറി. ലോഹി സാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ടെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്:

മേപ്പടിയാന്‍ റിലീസ് ചെയ്യുകയാണ്…. ഉണ്ണി മുകുന്ദന്‍ നായകനും, നിര്‍മ്മാണവും നിര്‍വഹിക്കുന്ന സിനിമ. വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്കിടിയില്‍ ലോഹിതദാസ് സാറിന്റെ ചിതക്കു മുന്‍പില്‍ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല..

അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളില്‍ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങള്‍ ലക്കിടിയിലെ വീട്ടില്‍ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമയില്‍ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്.

അന്നും ബസ്സില്‍ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ലോഹിസാര്‍ പെട്ടെന്ന് പോയപ്പോള്‍ തന്റെ സിനിമ മോഹം അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാന്‍ സമാധാപ്പിച്ചത് ഒരേ ഒരു വാക്കിലായിരുന്നു…. നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്…

നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയില്‍ നീ ഉണ്ടാകും… അതിപ്പം സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസര്‍ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ.. അവനാഗ്രഹിച്ച ജീവിതം അവന്‍ നേടും… ലോഹി സാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്.